ട്രംപ് പറയുംപോലെയല്ല, ‘ബുള്‍സ് ഐ’ഇറാന്റെ ആണവ കേന്ദ്രങ്ങളെ പൂര്‍ണ്ണമായും ഇല്ലാതാക്കിയിട്ടില്ലെന്ന് പെൻ്റഗൺ ഇൻ്റലിജൻസ് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി : ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ക്ക് നേരെയുള്ള യുഎസ് ആക്രമണം ഇറാന്റെ ആണവ പദ്ധതിയെ പൂര്‍ണ്ണമായും ഇല്ലാതാക്കിയിട്ടില്ലെന്ന് പെൻ്റഗൺ ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പുറത്ത്. ഇൻ്റലിജൻസ് വൃത്തങ്ങളിൽ നിന്ന് ലഭിച്ച വിവരങ്ങൾ യുഎസ് മാധ്യമമായ സിബിഎസാണ് പുറത്തുവിട്ടിരിക്കുന്നത്.

ആക്രമണങ്ങൾ ഫോർഡോ ഉൾപ്പെടെയുള്ള രണ്ട് ആണവ സമ്പുഷ്ടീകരണ കേന്ദ്രങ്ങളിലേക്കുള്ള പ്രവേശന കവാടങ്ങൾ നശിപ്പിച്ചു. എന്നാൽ, നശിപ്പിക്കപ്പെട്ട പ്രവേശന കവാടങ്ങൾ വൃത്തിയാക്കാനും വൈദ്യുത, ​​ജലവിതരണങ്ങളുടെ അറ്റകുറ്റപ്പണികൾ നടത്താനും ഇറാൻ എത്ര സമയമെടുക്കുമെന്നതിനെ അടിസ്ഥാനമാക്കി സമ്പുഷ്ടീകരണ പരിപാടി പുനരാരംഭിച്ചേക്കാം എന്നാണ് റിപ്പോർട്ടിന്റെ കണ്ടെത്തൽ.

ഇറാനിലെ ആണവ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് യു.എസ് നടത്തിയ വ്യോമാക്രമണത്തെ പ്രശംസിച്ച് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് എത്തിയിരുന്നു. ‘ആക്രമണത്തില്‍ ഇറാന് വലിയ നാശനഷ്ടങ്ങളുണ്ടായെന്നും ഇറാന് എക്കാലവും ഓര്‍ക്കാന്‍ സാധിക്കുന്ന തരത്തിലുള്ള പ്രഹരമാണ് യു.എസ് വ്യോമസേന നല്‍കിയിരിക്കുന്നത് എന്നും ട്രംപ് തന്റെ സമൂഹ മാധ്യമമായ ട്രൂത്ത് സോഷ്യലില്‍ കുറിച്ചിരുന്നു. ഇറാനില്‍ യു.എസ് നടത്തിയ വ്യോമാക്രമണത്തെ ബുള്‍സ്‌ഐ എന്നാണ് വിശേഷിപ്പിച്ചത്. ലക്ഷ്യത്തിന്റെ കേന്ദ്രസ്ഥാനത്ത് കനത്ത പ്രഹരമേല്‍പിക്കുന്ന രീതിയില്‍ കൃത്യതയോടെ ആക്രമണം നടത്തുന്നതിനെയാണ് ‘ബുള്‍സ്ഐ’ എന്ന് പറയുന്നത്.

എന്നാല്‍ പ്രതിരോധ ഇന്റലിജന്‍സ് ഏജന്‍സിയുടെ ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ഇറാന്റെ ആണവ കേന്ദ്രങ്ങളുടെ അവസ്ഥയെക്കുറിച്ചുള്ള ട്രംപിന്റെയും ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെയും പ്രസ്താവനകള്‍ക്ക് വിരുദ്ധമാണ്. ഫോര്‍ഡോ, നതാന്‍സ്, ഇസ്ഫഹാന്‍ ആണവ കേന്ദ്രങ്ങളില്‍ ശനിയാഴ്ച നടന്ന ആക്രമണങ്ങള്‍ കാര്യമായ നാശനഷ്ടങ്ങള്‍ വരുത്തിയെങ്കിലും അവ പൂര്‍ണ്ണമായും നശിപ്പിക്കപ്പെട്ടിട്ടില്ലെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

അതേസമയം, വൈറ്റ് ഹൗസ് ഈ റിപ്പോര്‍ട്ടിനെ ശക്തമായി എതിര്‍ത്തു. റിപ്പോര്‍ട്ട് പൂര്‍ണ്ണമായും തെറ്റാണെന്ന് വൈറ്റ്ഹൗസ് വാദിക്കുന്നു. പുറത്തുവന്ന റിപ്പോര്‍ട്ട് പ്രസിഡന്റ് ട്രംപിനെ താഴ്ത്തിക്കെട്ടാനും ഇറാന്റെ ആണവ പദ്ധതിയെ ഇല്ലാതാക്കാന്‍ മികച്ച പ്രകടനം കാഴ്ചവച്ച ധീരരായ യുദ്ധവിമാന പൈലറ്റുമാരെ അപകീര്‍ത്തിപ്പെടുത്താനുമുള്ള വ്യക്തമായ ശ്രമമാണ്,’ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റ് ഒരു പ്രസ്താവനയില്‍ പറഞ്ഞു.

ഇറാനിൽ തങ്ങൾ ആക്രമണം നടത്തിയ മൂന്ന് ആണവ കേന്ദ്രങ്ങളിൽനിന്നായി 400 കിലോഗ്രാം യുറേനിയം അപ്രത്യക്ഷമായതായി യുഎസ് ഇന്നലെ തന്നെ വ്യക്തമാക്കിയിരുന്നു. പത്തോളം ആണവായുധങ്ങൾ നിർമ്മിക്കാൻതക്ക അളവിലുള്ള യുറേനിയമാണ് കാണാതായതെന്ന് യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് എബിസി ന്യൂസിന് ഇന്നലെ നൽകിയ അഭിമുഖത്തിൽ പറഞ്ഞു. അമേരിക്കയുടെ ആക്രമണം മുന്നിൽകണ്ട ഇറാൻ യുറേനിയം സുരക്ഷിതസ്ഥാനത്തേക്ക് മാറ്റിയതായാണ് സൂചന. ഇനിയും ആണവ പദ്ധതിയുമായി മുന്നോട്ടുപോയാൽ ഇനിയും തിരിച്ചടി നേരിടേണ്ടി വരുമെന്നും വാൻസ് മുന്നറിയിപ്പ് നൽകിയിരുന്നു.

More Stories from this section

family-dental
witywide