
മുംബൈ: മുംബൈയിൽ കാൽനടയാത്രക്കാർക്കിടയിലേക്ക് ബസ് പാഞ്ഞുകയറി നാല് പേർ മരിച്ചു. ഒമ്പത് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മുംബൈയിലെ ഭാണ്ഡൂപ്പിലാണ് സംഭവം. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബ്രിഹാൻമുംബൈ ഇലക്ട്രിക് സപ്ലൈ ആൻഡ് ട്രാൻസ്‌പോർട്ടിന്റെ ചുരുക്കപ്പേരായ ബെസ്റ്റ്, രാജ്യത്തെ ഏറ്റവും വലിയ പൊതു ബസ് സർവ്വീസാണ്. കാൽനടയാത്രക്കാരെ ഇടിക്കുന്നതിനുമുമ്പ് ബസ് നിയന്ത്രണം നഷ്ടപ്പെട്ടതായി മുംബൈ പൊലീസ് പറഞ്ഞു. യാത്ര അവസാനിപ്പിക്കുന്ന സ്ഥലത്തുനിന്നും ഡ്രൈവർ ബസ് പിന്നോട്ട് മാറ്റുന്നതിനിടെയാണ് അപകടം സംഭവിച്ചത്.
അപകടസമയത്ത്, ബെസ്റ്റ് സ്റ്റാഫ് ഡ്രൈവറായ സന്തോഷ് രമേശ് സാവന്ത് (52) ബസാണ് ഓടിച്ചത്. ഭഗവാൻ ഭാവു ഘരെ (47)യായിരുന്നു കണ്ടക്ടർ. അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് അഞ്ച് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു. എക്‌സിലെ ഒരു പോസ്റ്റിൽ അദ്ദേഹം സംഭവത്തെ “അങ്ങേയറ്റം നിർഭാഗ്യകരം” എന്ന് വിശേഷിപ്പിക്കുകയും ഇരകൾക്ക് ഹൃദയംഗമമായ ആദരാഞ്ജലികൾ അർപ്പിക്കുകയും ചെയ്തു.














