വാഷിങ്ടണ്‍: റഷ്യയില്‍ നിന്നും എണ്ണ വാങ്ങല്‍ വര്‍ധിപ്പിച്ചത് ഇന്ത്യ ചെയ്ത വലിയ തെറ്റാണെന്നും ഒന്നോ രണ്ടോ മാസത്തിനുള്ളില്‍ ഇന്ത്യ ചര്‍ച്ചയ്ക്ക് എത്തുകയും ക്ഷമ ചോദിക്കുമെന്നും അമേരിക്കന്‍ വാണിജ്യ സെക്രട്ടറി ഹോവാര്‍ഡ് ലുട്‌നിക്. ഇന്ത്യ ട്രംപുമായി ഒരു കരാര്‍ ഉണ്ടാക്കാന്‍ ശ്രമിക്കുകയും ചെയ്യും. യുഎസ് എപ്പോഴും ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്ന് പറഞ്ഞ ലുട്നിക്ക് യുഎസ് ഡോളറിനെ പിന്തുണയ്ക്കാനും ബ്രിക്‌സില്‍ നിന്ന് പിന്‍വാങ്ങാനും ലുട്‌നിക്ക് ഇന്ത്യയോട് ആവശ്യപ്പെട്ടു.
ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി എങ്ങനെ ഇടപഴകണം എന്നതിനെക്കുറിച്ചുള്ള തീരുമാനം ട്രംപിന്റേതായിരിക്കും. ആ ചുമതല ഞങ്ങള്‍ അദ്ദേഹത്തിന് വിട്ടുകൊടുക്കുന്നു. അതുകൊണ്ടാണ് അദ്ദേഹം പ്രസിഡന്റായത്. യുക്രൈനുമായുള്ള സംഘര്‍ഷത്തിന് മുമ്പ് ഇന്ത്യ റഷ്യയില്‍ നിന്ന് രണ്ട് ശതമാനത്തില്‍ താഴെ മാത്രമാണ് എണ്ണ വാങ്ങിയിരുന്നത്. ഇപ്പോള്‍ ഇന്ത്യ തങ്ങളുടെ എണ്ണയുടെ 40 ശതമാനവും റഷ്യയില്‍ നിന്നാണ് വാങ്ങുന്നത്. ലോകത്തിന്റെ ഉപഭോക്താവ് തങ്ങളാണെന്നും എല്ലാവരും ഉപഭോക്താവിലേക്ക് തിരികെ വരേണ്ടി വരുമെന്നും ലുട്‌നിക് കൂട്ടിച്ചേർത്തു.















