കേരളം അടക്കമുള്ള 5 നിയമസഭാ സീറ്റുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് പുരോഗമിക്കുന്നു

ന്യൂഡല്‍ഹി : രാജ്യത്തെ അഞ്ച് നിയമസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് പുരോഗമിക്കുന്നു. കേരളം, പഞ്ചാബ്, പശ്ചിമ ബംഗാള്‍, ഗുജറാത്ത്, എന്നിവിടങ്ങളിലെ അഞ്ച് നിയമസഭാ സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് വ്യാഴാഴ്ച കര്‍ശന സുരക്ഷാ ക്രമീകരണങ്ങള്‍ക്കിടയിലാണ് ആരംഭിച്ചത്. പഹല്‍ഗാം ഭീകരാക്രമണത്തിനും ഓപ്പറേഷന്‍ സിന്ദൂരിനും ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പാണിത്. രാവിലെ 7 മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് വൈകുന്നേരം 6 മണി വരെ തുടരും. വോട്ടെണ്ണല്‍ ജൂണ്‍ 23 ന് നടക്കും.

കേരളത്തിലെ നിലമ്പൂര്‍, പശ്ചിമ ബംഗാളിലെ കാളിഗഞ്ച്, പഞ്ചാബിലെ ലുധിയാന വെസ്റ്റ്, ഗുജറാത്തിലെ കാഡി, വിസവദര്‍ എന്നീ മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്.

കേന്ദ്ര സുരക്ഷാ സേനയേയും പൊലീസിനെയും വിന്യസിച്ച് കര്‍ശന സുരക്ഷാ ക്രമീകരണങ്ങളും, വിപുലമായ വെബ്കാസ്റ്റിംഗ് സംവിധാനത്തിലൂടെ ഉപതെരഞ്ഞെടുപ്പ് പ്രക്രിയയുടെ തത്സമയ നിരീക്ഷണവും നടത്തുന്നുണ്ട്. അടുത്ത വര്‍ഷം ആദ്യം കേരളം, പശ്ചിമ ബംഗാള്‍ എന്നീ രണ്ട് സംസ്ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതിനാല്‍ ഈ ഇടക്കാല തിരഞ്ഞെടുപ്പിന് പ്രാധാന്യമേറെയാണ്.