കംബോഡിയ – തായ്‌ലൻഡ് സംഘർഷം രൂക്ഷം; അതിർത്തി പങ്കിടുന്ന എട്ട് ജില്ലകളിൽ പട്ടാള നിയമം പ്രഖ്യാപിച്ച് തായ്‌ലൻഡ്

ബാങ്കോക്ക്: എട്ട് ജില്ലകളിൽ പട്ടാള നിയമം പ്രഖ്യാപിച്ച് തായ്‌ലൻഡ്. കംബോഡിയയുമായി അതിർത്തി പങ്കിടുന്ന ജില്ലകളിലാണ് പട്ടാള നിയമം പ്രഖ്യാപിച്ചിരിക്കുന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം രണ്ടാം ദിവസവും തുടരുന്ന സാ​ഹചര്യത്തിലാണ് തീരുമാനമെന്ന് തായ്‌ലൻഡ് സൈനിക അതിർത്തി കമാൻഡർ പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം പൂർണ്ണ യുദ്ധത്തിലേക്ക് വഴി മാറിയേക്കാമെന്ന് തായ്‌ലൻഡ് ആക്ടിംഗ് പ്രധാനമന്ത്രി ഫുംതം വെച്ചായച്ചായി മുന്നറിയിപ്പ് നൽകിയതായാണ് അന്തർദേശീയ മാധ്യമങ്ങളുടെ റിപ്പോർട്ട്.വ്യാഴാഴ്ചയാണ് സംഘർഷം ആരംഭിച്ചത്. തുടർന്ന് തായ്-കംബോഡിയൻ അതിർത്തി പ്രദേശത്ത് പതിനാറ് പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. കംബോഡിയയുമായുള്ള അതിർത്തി തർക്കം പരിഹരിക്കുന്നതിന് മൂന്നാം കക്ഷി മധ്യസ്ഥത വേണ്ടെന്നും ഉഭയകക്ഷി ചർച്ചകൾക്ക് തയ്യാറാണെന്നും തായ് ഉദ്യോഗസ്ഥർ അറിയിച്ചിരുന്നു. തീരുമാനം അറിയിച്ച് മണിക്കൂറുകൾക്കകമാണ് കംബോഡിയയുമായി അതിർത്തി പങ്കിടുന്ന എട്ട് ജില്ലകളിൽ പട്ടാള നിയമം പ്രഖ്യാപിച്ച് തായ്‌ലൻഡ് രം​ഗത്തെത്തിയിരിക്കുന്നത്.

വർഷങ്ങളായി തുടരുന്ന അതിർത്തി പ്രശ്നങ്ങൾ വലുതായാണ് ഇപ്പോൾ സംഘർഷാവസ്ഥ ഉടലെടുത്തിരിക്കുന്നത്. തായ്‌ലൻഡിന്റെ അഞ്ച് സൈനികർക്ക് ദിവസങ്ങൾക്ക് മുൻപ് കുഴിബോംബ് ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റു. കംബോഡിയയാണ് ഈ ആക്രമണം നടത്തിയതെന്നാണ് തായ്‌ലൻഡ് പറയുന്നതെങ്കിലും കംബോഡിയ ഇത് നിഷേധിച്ചിരുന്നു. ഇതോടെ തുടങ്ങിയ സംഘർഷമാണ് ഇപ്പോൾ യുദ്ധസമാന സാഹചര്യത്തിലേക്ക് എത്തിയിരിക്കുന്നത്. തായ്‌ലൻഡിലെ സിസാ കെറ്റ് പ്രദേശത്ത് കനത്ത ആക്രമണമാണ് കംബോഡിയ നടത്തുന്നത്.1,30,000-ത്തിലധികം ആളുകളെ തായ്‌ലൻഡിലെ സംഘർഷ മേഖലകളിൽ നിന്ന് ഒഴിപ്പിച്ചു. അതിർത്തി പ്രദേശങ്ങളിലെ ജനങ്ങൾ വീടുവിട്ട് ബങ്കറുകളിലാണ് നിലവിൽ കഴിയുന്നത്. എഫ് 16 ഫൈറ്റർ ജെറ്റുകളും മറ്റും വിന്യസിച്ചുകൊണ്ടാണ് തായ്‌ലൻഡിന്റെ പ്രത്യാക്രമണം. പുരാതന ക്ഷേത്രങ്ങൾ സ്ഥിതി ചെയ്യുന്ന അതിർത്തിയെച്ചൊല്ലി ഇരു രാജ്യങ്ങളും തമ്മിൽ വർഷങ്ങളായി സംഘർഷം നിലനിൽക്കുന്നുണ്ട്. ഇരു രാജ്യങ്ങളും അതിർത്തി പ്രദേശത്തെ ക്ഷേത്രങ്ങൾ തങ്ങളുടേതാണെന്ന് അവകാശപ്പെടുകയാണ്.

അതേസമയം, അയൽ രാജ്യമായതിനാൽ വിട്ടുവീഴ്ചയ്ക്ക് തയ്യാറാണെന്നും എന്നാൽ കംബോഡിയ തായ്‌ലൻഡ് അതിർത്തിയിൽ നുഴഞ്ഞു കയറ്റം നടത്തുന്ന അടിയന്തര സാഹചര്യത്തിൽ സൈന്യത്തിന് വേണ്ട നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. തായ്‌ലൻഡിന്റെ പ്രദേശങ്ങളും പരമാധികാരവും സംരക്ഷിക്കാൻ താൻ പ്രതിജ്ഞാബദ്ധനാണെന്നും തായ്‌ലൻഡ് ആക്ടിംഗ് പ്രധാനമന്ത്രി ഫുംതം വെച്ചായച്ചായി പറഞ്ഞു. കംബോഡിയ പ്രധാനമന്ത്രി ഹുൻ മാനെറ്റും വെടിനിർത്തൽ കരാറിന് തയ്യാറാണെന്ന് അറിയിച്ചിരുന്നു.

More Stories from this section

family-dental
witywide