നിര്‍മാതാവ് ഷംനാസിനെതിരെ നടന്‍ നിവിന്‍ പോളിയുടെ പരാതിയില്‍ പാലാരിവട്ടം പൊലീസ് കേസെടുത്തു. ആക്ഷന്‍ ഹീറോ ബിജു 2 സിനിമയുടെ നിര്‍മാണവുമായി ബന്ധപ്പെട്ട് തന്റെ വ്യാജ ഒപ്പിട്ട് രേഖ ചമച്ചു എന്ന് ചൂണ്ടിക്കാട്ടിയാണ് നിവിന്‍ ഷംനാസിനെതിരെ പരാതി നല്‍കിയിരുന്നത്. നിവിന്‍ പോളിക്കും ആക്ഷന്‍ ഹീറോ ബിജു സിനിമയുടെ സംവിധായകനായ ഏബ്രിഡ് ഷൈനെതിരെയും കേസെടുക്കാന്‍ കാരണമായി കാണിച്ച രേഖ തന്റെ വ്യാജ ഒപ്പിട്ട് നിര്‍മിച്ചതാണെന്നാണ് നിവിന്‍ പോളിയുടെ വാദം.
വിതരണാവകാശവുമായി ബന്ധപ്പെട്ട് വ്യാജ രേഖ ചമച്ചുവെന്നാണ് നിവിന്റെ പരാതി. നിവിനും എബ്രിഡ് ഷൈനുമെതിരെ വഞ്ചന ആരോപിച്ച് ഷംനാസ് നല്‍കിയ പരാതിയില്‍ തലയോലപ്പറമ്പ് പൊലീസ് നിവിന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് അയച്ചിരുന്നു. ഇവർ വഞ്ചനയിലൂടെ തന്നില്‍ നിന്നും 1.90 കോടി രൂപ തട്ടിയെടുത്തുവെന്നാണ് ഷംനാസിന്റെ പരാതി. മഹാവീര്യര്‍ സിനിമയുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് 95 ലക്ഷം രൂപയോളം തനിക്ക് കിട്ടാനുണ്ടെന്നും ആക്ഷന്‍ ഹീറോ ബിജു 2 ല്‍ തന്നെ നിര്‍മ്മാണ പങ്കാളി ആക്കാമെന്ന് വാഗ്ദാനം ചെയ്ത് 1.90 കോടി രൂപ വീണ്ടും കൈപ്പറ്റിയെന്നും ഷംനാസ് പരാതിയില്‍ പറയുന്നു.എബ്രിഡ് ഷൈനിന്റെ സംവിധാനത്തില്‍ നിവിന്‍ പോളി നായകനായ മഹാവീര്യര്‍ എന്ന സിനിമയുടെ നിര്‍മ്മാതാക്കളില്‍ ഒരാളായിരുന്നു ഷംനാസ്.










