18 വർഷം ആരോരുമറിയാതെ ഒളിവിലിരുന്ന് മുൻ സൈനികൾ, ഒടുവിൽ സിബിഐ പിടികൂടി; കൊല്ലത്ത് യുവതിയെയും ഇരട്ടക്കുട്ടികളെയും കഴുത്തറുത്തു കൊന്നവർ

കൊച്ചി: കൊല്ലം അഞ്ചലിൽ യുവതിയെയും 17 ദിവസം പ്രായമുള്ള ഇരട്ടക്കുട്ടികളെയും കൊലപ്പെടുത്തിയ കേസിൽ 18 വർഷത്തിനുശേഷം പ്രതികളായ മുൻ സൈനകർ പിടിയിൽ. അഞ്ചൽ അലയമൺ സ്വദേശി ദിബിൽകുമാർ (42), കണ്ണൂർ ശ്രീകണ്‌ഠേശ്വരം കൈതപുരം പുതുശേരി വീട്ടിൽ രാജേഷ് (47) എന്നിവരാണ് 2006 ലെ കൊലപാതക കേസിൽ പിടിയിലായത്. സൈനികരായിരുന്ന രണ്ടുപേരും കൃത്യത്തിനു ശേഷം ഒളിവിലായിരുന്നു. ഇരുവരെയും പോണ്ടിച്ചേരിയിൽനിന്നാണ് സി.ബി.ഐ. പിടികൂടിയത്.

2006 ഫെബ്രുവരിയിലായിരുന്നു അഞ്ചൽ അലയമൺ രജനി വിലാസത്തിൽ രഞ്ജിനിയും ഇരട്ടക്കുഞ്ഞുങ്ങളും കൊല്ലപ്പെട്ടത്. കഴുത്തറുത്താണ് കൃത്യം നടത്തിയത്. ദിബിലും രഞ്ജിനിയും തമ്മിലുള്ള ബന്ധത്തിൽ ഇരട്ട പെൺകുഞ്ഞുങ്ങൾ പിറന്നതിനു പിന്നാലെ രഞ്ജിനിയുമായുള്ള വിവാഹം ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രതികൾ ക്രൂരകൃത്യം നടത്തിയത്. സൈന്യത്തിൽനിന്ന് അവധിയിലെത്തി കൊല നടത്തി പ്രതികൾ ഒളിവിൽ പോകുകയായിരുന്നു.

2008ലാണ് കേസ് സി.ബി.ഐ ഏറ്റെടുത്തത്. രാജ്യവ്യാപകമായി അന്വേഷണം നടത്തിയെങ്കിലും പ്രതികളെ പിടികൂടാനായില്ല. പ്രതികളെ കണ്ടെത്താനായി ഇനാം പ്രഖ്യാപിച്ചെങ്കിലും കാര്യമുണ്ടായില്ല. ഇക്കാലയളവിൽ പ്രതികൾ മറ്റ് പേരുകളിലാണ് പോണ്ടിച്ചേരിയിൽ താമസിച്ചത്. രണ്ടുപേരും അവിടെ സ്കൂൾ അധ്യാപകരെ വിവാഹം കഴിച്ചു. മറ്റൊരു വിലാസത്തിൽ താമസിച്ച് വരവെ പ്രതികളെ സി.ബി.ഐ ചെന്നൈ യൂണിറ്റാണ് അറസ്റ്റ് ചെയ്തത്.