
ഷെയ്ൻ നിഗം നായകനായിഎത്തിയ ഹാൽ സിനിമയിലും കൈവച്ച് സെൻസർ ബോർഡ്. സിനിമയിൽ ബീഫ് ബിരിയാണി കഴിക്കുന്ന രംഗവും ധ്വജപ്രണാമം എന്ന വാക്കും ഒഴിവാക്കണമെന്ന് സെൻസർ ബോർഡ് ആവശ്യപ്പെട്ടു. ഇതിനെ തുടർന്ന് സിനിമയുടെ അണിയറ പ്രവർത്തകർ ഹൈക്കോടതിയിൽ ഹർജി നൽകി. ഡയലോഗുകളും സീനുകളും വെട്ടാൻ നിർദ്ദേശിച്ചതായി ഹരജിയിൽ പറയുന്നു.
സെന്‍സര്‍ ബോര്‍ഡ്, ബീഫ് ബിരിയാണി കഴിക്കുന്ന രംഗം ഒഴിവാക്കണം, ഗണപതിവട്ടം, ധ്വജപ്രണാമം,സംഘം കാവലുണ്ട്, രാഖി തുടങ്ങിയ പരാമര്‍ശങ്ങളും ഒഴിവാക്കണം തുടങ്ങി നിരവധി നിര്‍ദേശങ്ങളാണ് നിര്‍ദേശിച്ചിരിക്കുന്നതെന്ന് അണിയറപ്രവര്‍ത്തകര്‍ പറഞ്ഞു. സിനിമയില്‍ കാണിച്ചിരിക്കുന്നത് ബീഫ് ബിരിയാണിയല്ല,മട്ടന്‍ ബിരിയാണിയാണ്. ഞങ്ങള്‍ ഷൂട്ട് ചെയ്ത സ്ഥലത്ത് ബീഫ് ബിരിയാണി കിട്ടിയിരുന്നില്ല. പക്ഷേ ബീഫ് ബിരിയാണി കഴിക്കാമെന്ന് സിനിമയില്‍ പറയുന്നുണ്ടെന്നും അണിയറ പ്രവർത്തകർ വ്യക്തമാക്കി.
സിനിമയിലൂടെ നല്ലൊരു സന്ദേശം നല്‍കാനാണ് ശ്രമിച്ചത്. സമൂഹത്തില്‍ നടക്കുന്ന പ്രശ്നങ്ങള്‍ സിനിമയിലൂടെ പറയാന്‍ ശ്രമിക്കുന്നുണ്ട്,എന്നാല്‍ ഒരു മതത്തിനെയോ രാഷ്ട്രീയപാര്‍ട്ടികളെയോ അപമാനിച്ചിട്ടില്ല. സിനിമയിലെ ഒരു രംഗത്തില്‍ നായിക പര്‍ദ ധരിക്കുന്ന രംഗം നീക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. സിനിമയില്‍ ന്യൂഡിറ്റിയോ വയലന്‍സോ ഒന്നുമില്ല, എന്നിട്ടും എ സര്‍ട്ടിഫിക്കറ്റാണ് നൽകിയതെന്നും സമയബന്ധിതമായി സെൻസറിങ് പൂർത്തിയാക്കാൻ പുതിയ മാനദണ്ഡങ്ങൾ രൂപീകരിക്കണമെന്നും അണിയറ പ്രവർത്തകർ ഹൈക്കോടതിയിൽ ആവശ്യപ്പെട്ടു.