
മുംബൈ: വിദേശസംഭാവനകള്‍ സ്വീകരിക്കാന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിക്ക് കേന്ദ്രസര്‍ക്കാരിന്റെ അനുമതി. 2018-ല്‍ പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് വിദേശസഹായം സ്വീകരിക്കാന്‍ കേരളത്തിന് കേന്ദ്രം അനുമതി നിഷേധിച്ചിരുന്നത് വലിയ ചർച്ചയായിരുന്നു. അന്ന് വലിയ പ്രതിസന്ധിയിലായിരുന്നിട്ടും കേരളത്തിന് നൽകാതിരുന്ന അനുമതിയാണ് ബിജെപി ഭരിക്കുന്ന മഹാരാഷ്ട്രക്ക് ഇപ്പോൾ നൽകിയിരിക്കുന്നത്.
കേന്ദ്ര ആഭ്യന്തരമന്ത്രാലയം 2010-ലെ വിദേശ സംഭാവന നിയന്ത്രണ നിയമം(എഫ്സിആര്‍എ) പ്രകാരം മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിക്ക് ഇപ്പോള്‍ റജിസ്ട്രേഷന്‍ അനുവദിച്ചു. വിദേശത്തുനിന്നു സംഭാവനകള്‍ സ്വീകരിക്കാന്‍ എഫ്സിആര്‍എ പ്രകാരം രജിസ്ട്രേഷന്‍ ആവശ്യമാണ്.
പ്രകൃതിദുരന്തങ്ങള്‍, വലിയ അപകടങ്ങള്‍, കലാപങ്ങള്‍, ഭീകരാക്രമണങ്ങള്‍ എന്നീ സാഹചര്യങ്ങളില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കോ വൈദ്യ-വിദ്യാഭ്യാസ സഹായം ആവശ്യമുള്ളവര്‍ക്കോ സാമ്പത്തികസഹായം നല്‍കുന്നതിനായി വിദേശഫണ്ട് സ്വീകരിക്കാന്‍ ഒരു സംസ്ഥാനസര്‍ക്കാരിന്റെ ദുരിതാശ്വാസസ്ഥാപനത്തിന് അനുമതി ലഭിക്കുന്നത് ഇതാദ്യമായാണ്.
സംസ്ഥാനസര്‍ക്കാരുകളുടെ ദുരിതാശ്വാസഫണ്ടുകള്‍ സാധാരണയായി ആഭ്യന്തരസംഭാവനകളിലാണ് പ്രവര്‍ത്തിക്കുന്നത്. കോവിഡ് മഹാമാരിയില്‍ ദുരിതസാഹചര്യങ്ങള്‍ നേരിടുന്നതിന്റെ ഭാഗമായി 2020 മാര്‍ച്ചില്‍ രൂപവത്കരിച്ച പ്രധാനമന്ത്രിയുടെ പൗരസഹായ, ദുരിതാശ്വാസ നിധി അല്ലെങ്കില്‍ പിഎം കെയേഴ്സ് ഫണ്ടിനെ എഫ്‌സിആര്‍എ വ്യവസ്ഥകളില്‍നിന്ന് ഒഴിവാക്കുകയും വിദേശ സംഭാവനകള്‍ സ്വീകരിക്കുന്നതിനായി പ്രത്യേക അക്കൗണ്ട് തുറക്കുകയും ചെയ്തിരുന്നു.
വിദേശ സംഭാവനകള്‍ രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷയെ ബാധിക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ ആഭ്യന്തരമന്ത്രാലയം എഫ്‌സിആര്‍എ വഴിയാണ് വിദേശ സംഭാവനകളെ നിയന്ത്രിക്കുന്നത്. ഒരു അസോസിയേഷനോ എന്‍ജിഒകളോ വിദേശ സംഭാവന സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നുവെങ്കില്‍, 1976-ലെ ഈ നിയമപ്രകാരം രജിസ്റ്റര്‍ ചെയ്യേണ്ടത് നിര്‍ബന്ധമായിരുന്നു. 1976-ലെ നിയമം റദ്ദാക്കി 2010-ല്‍ പുതിയ നിയമം കൊണ്ടുവന്നു,. 2020-ല്‍ ഇത് ഭേദഗതി ചെയ്തു.
റജിസ്റ്റര്‍ ചെയ്ത അസോസിയേഷനുകള്‍ക്ക് സാമൂഹിക, വിദ്യാഭ്യാസ, മത, സാമ്പത്തിക, സാംസ്‌കാരിക പരിപാടികള്‍ക്കായി വിദേശ സംഭാവനകള്‍ സ്വീകരിക്കാം.
Center allows Maharashtra to accept foreign donations