ബോബി ചെമ്മണൂരിന് ജയിലില്‍ വഴിവിട്ടു സഹായം: മധ്യമേഖലാ ജയില്‍ ഡിഐജിക്കും ജയില്‍ സൂപ്രണ്ടിനും ‘പണികിട്ടും’, സസ്‌പെന്‍ഷന്‍?

തിരുവനന്തപുരം: നടി ഹണി റോസിനെതിരെ ലൈംഗികാധിക്ഷേപം നടത്തിയെന്ന കേസില്‍ റിമാന്‍ഡിലായ ബോബി ചെമ്മണൂരിന് എറണാകുളം ജില്ലാ ജയിലില്‍ മധ്യമേഖലാ ജയില്‍ ഡിഐജി പി.അജയകുമാറും ജയില്‍ സൂപ്രണ്ട് രാജു ഏബ്രഹാമും വഴിവിട്ടു സഹായം ചെയ്‌തെന്നു ജയില്‍ വകുപ്പിന്റെ അന്വേഷണത്തില്‍ കണ്ടെത്തി. ഇന്നു ജയില്‍ വകുപ്പ് മേധാവിക്കു നല്‍കുന്ന ഈ റിപ്പോര്‍ട്ട്, ഇന്നുതന്നെ ആഭ്യന്തര സെക്രട്ടറിക്കു കൈമാറും. ഇതോടെ ഇരുവര്‍ക്കുമെതിരെ നടപടി വരുമെന്ന് ഉറപ്പാണ്.

അജയകുമാറിനേയും രാജു ഏബ്രഹാമിനേയും സസ്‌പെന്‍ഡ് ചെയ്ത് വിശദമായ അന്വേഷണം നടത്തണമെന്നു ഹെഡ്ക്വാര്‍ട്ടേഴ്‌സ് ഡിഐജി എം.കെ.വിനോദ്കുമാര്‍ ശുപാര്‍ശ ചെയ്‌തെന്നാണു സൂചന. അതേസമയം, ജയില്‍ സൂപ്രണ്ട് ഒഴികെയുള്ള മുഴുവന്‍ ഉദ്യോഗസ്ഥരും ഡിഐജിക്കെതിരെ മൊഴി നല്‍കിയതും തിരിച്ചടിയായി. മേലുദ്യോഗസ്ഥനെതിരെ മൊഴി നല്‍കാന്‍ തയാറല്ലെന്നു നിലപാടെടുത്ത സൂപ്രണ്ട് അന്വേഷണത്തോടു സഹകരിച്ചില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്.

സൂപ്രണ്ടിന്റെ മുറിയില്‍ തടവുകാരനു ശുചിമുറി സൗകര്യം നല്‍കി, തടവുകാരനു ചട്ടവിരുദ്ധമായി നേരിട്ടു പണം കൈമാറി, ജയിലിലെ പ്രോപ്പര്‍ട്ടി റജിസ്റ്ററില്‍ തിരുത്തല്‍ വരുത്തി, ഗേറ്റ് റജിസ്റ്ററില്‍ രേഖപ്പെടുത്താതെയും അപേക്ഷ നല്‍കാതെയും സന്ദര്‍ശകരെ അകത്തു പ്രവേശിപ്പിച്ചു എന്നിവയാണ് ഇരുവര്‍ക്കുമെതിരെ കണ്ടെത്തിയത്. ഡിഐജി എത്തിയതു ബോബി ചെമ്മണൂരിന്റെ കാറിലാണെന്നും കണ്ടെത്തിയിട്ടുണ്ട്.

More Stories from this section

family-dental
witywide