ഇന്ത്യയുടെ ബിഗ് ഡീൽ! ലോകത്തിന് മുന്നിൽ കരുത്തുകൂട്ടാൻ തീരുമാനം, 79000 കോടി രൂപയുടെ വമ്പൻ ആയുധ കരാറിന് അനുമതി നൽകി പ്രതിരോധ മന്ത്രാലയം

ഇന്ത്യയുടെ സൈനിക ശേഷി വർദ്ധിപ്പിക്കുന്നതിനായി 79,000 കോടി രൂപയുടെ വമ്പൻ ആയുധ സംഭരണ പദ്ധതികൾക്ക് പ്രതിരോധ മന്ത്രാലയം പച്ചക്കൊടി കാട്ടി. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിന്റെ അധ്യക്ഷതയിൽ ചേർന്ന ഡിഫൻസ് അക്വിസിഷൻ കൗൺസിൽ (ഡിഎസി) യോഗത്തിലാണ് ഈ നിർണായക തീരുമാനം ഉണ്ടായത്. കര, വായു, നാവിക സേനകളുടെ കരുത്ത് ഒരുപോലെ വർദ്ധിപ്പിക്കുന്നതിനുള്ള വിവിധ പദ്ധതികൾക്കാണ് നിലവിൽ അംഗീകാരം ലഭിച്ചിരിക്കുന്നത്.
കരസേനയ്ക്കായി അത്യാധുനിക ടി-90 ടാങ്കുകളുടെ നവീകരണം, ഇൻഫൻട്രി കോംബാറ്റ് വെഹിക്കിളുകൾ എന്നിവയ്‌ക്കൊപ്പം നാവികസേനയ്ക്കായി നൂതനമായ മിസൈൽ പ്രതിരോധ സംവിധാനങ്ങളും കപ്പലുകളും ഈ പദ്ധതിയുടെ ഭാഗമാണ്. വ്യോമസേനയുടെ നിരീക്ഷണ സംവിധാനങ്ങൾ ശക്തമാക്കുന്നതിനായുള്ള തീരുമാനങ്ങളും ഇതിലുണ്ട്. ഇന്ത്യയുടെ അതിർത്തികളിൽ വെല്ലുവിളികൾ നിലനിൽക്കുന്ന സാഹചര്യത്തിൽ സൈന്യത്തെ കൂടുതൽ ആധുനികവൽക്കരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കം.
‘ആത്മനിർഭർ ഭാരത്’ പദ്ധതിയുടെ ഭാഗമായി ഈ ആയുധ ഇടപാടുകളിൽ ഭൂരിഭാഗവും ഇന്ത്യൻ കമ്പനികളിൽ നിന്നാണ് വാങ്ങുന്നത് എന്നത് ശ്രദ്ധേയമാണ്. സൈനിക ആവശ്യങ്ങൾക്കായി വിദേശ രാജ്യങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കാനും ആഭ്യന്തര പ്രതിരോധ ഉല്പാദന മേഖലയ്ക്ക് കൂടുതൽ ഉത്തേജനം നൽകാനും ഈ തീരുമാനം സഹായിക്കും. 79,000 കോടി രൂപയുടെ ഈ കരാർ ലോകത്തിനു മുന്നിൽ ഇന്ത്യയുടെ പ്രതിരോധ ക്രമീകരണങ്ങളിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

More Stories from this section

family-dental
witywide