”ഈ വിധവയുടെ നിലവിളി ലോകമെമ്പാടും ഒരു യുദ്ധകാഹളം പോലെ മുഴങ്ങും” – ദുഖം പങ്കുവെച്ച് ചാര്‍ലി കിര്‍ക്കിന്റെ ഭാര്യ

വാഷിങ്ടന്‍ : യൂട്ടാ വാലി സര്‍വകലാശാലയില്‍വെച്ച് വെടിയേറ്റ് കൊല്ലപ്പെട്ട വലതുപക്ഷ ആക്ടിവിസ്റ്റും ഡോണള്‍ഡ് ട്രംപിന്റെ അനുയായിയുമായ ചാര്‍ലി കിര്‍ക്കിന്റെ ഓര്‍മ്മകള്‍ പങ്കുവെച്ച് ഭാര്യ എറിക്ക കിര്‍ക്ക്.

”ചാര്‍ലി എന്നെയും കുട്ടികളെയും വളരെയധികം സ്‌നേഹിച്ചിരുന്നു. അദ്ദേഹത്തിന്റെ കൊലയാളിയെ പിടികൂടാന്‍ പ്രയത്‌നിച്ച നിയമപാലകര്‍ക്ക് നന്ദി. എന്റെ ഉള്ളില്‍ ആ കൊലയാളി കത്തിച്ച തീ എന്താണെന്ന് അയാള്‍ക്ക് ഊഹിക്കാനാവില്ല. ഈ വിധവയുടെ നിലവിളി ലോകമെമ്പാടും ഒരു യുദ്ധകാഹളം പോലെ പ്രതിധ്വനിക്കും. ചാര്‍ലി പ്രസിഡന്റിനെ ഒരുപാട് സ്‌നേഹിച്ചിരുന്നു. എന്റെ ഭര്‍ത്താവ് ചെയ്തിരുന്ന ക്യാംപസ് ടൂര്‍, റേഡിയോ ഷോ, പോഡ്കാസ്റ്റ് എന്നീ ജോലികള്‍ ഞാന്‍ ഏറ്റെടുക്കും. അദ്ദേഹത്തിന്റെ പാരമ്പര്യം നശിക്കാന്‍ ഞാന്‍ ഒരിക്കലും അനുവദിക്കില്ല. അദ്ദേഹത്തിന്റെ ശബ്ദം ഞാന്‍ നിലനിര്‍ത്തും. ചെയ്ത എല്ലാ സഹായങ്ങള്‍ക്കും പ്രസിഡന്റിന് നന്ദി” – എറിക്ക കിര്‍ക്ക് പറഞ്ഞു.

ബുധനാഴ്ചയാണ് വിദ്യാര്‍ഥികളുമായി നടന്ന സംവാദത്തിനിടെ ചാര്‍ലി കിര്‍ക്ക് വെടിയേറ്റു മരിച്ചത്. 2021 ല്‍ വിവാഹിതരായ ചാര്‍ലി കിര്‍ക്കിനും എറിക്കയ്ക്കും മൂന്ന് വയസ്സുള്ള മകളും ഒരു വയസ്സുള്ള മകനുമുണ്ട്. മകള്‍ പിതാവിനെക്കുറിച്ച് അന്വേഷിക്കുന്നതും വേദനയോടെ എറിക്ക പറയുന്നു.

എറിക്ക കിര്‍ക്ക് ഒരു ബിസിനസുകാരിയും മുന്‍ മിസ് അരിസോണ യുഎസ്എ വിജയിയുമാണ്.

More Stories from this section

family-dental
witywide