
കൊച്ചി: കമ്പനിയിൽ ലാഭവിഹിതവും ഓഹരിപങ്കാളിത്തവും വാഗ്ദാനം ചെയ്ത് 40 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ ചെന്നൈ വ്യവസായി മുഹമ്മദ് ഷർഷാദിനെ കൊച്ചി സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തു. ഷർഷാദ് ഡയറക്ടറായ കമ്പനിയിലൂടെ കൊച്ചി സ്വദേശികളായ രണ്ട് പേരിൽ നിന്നാണ് തട്ടിപ്പ് നടത്തിയത്. കമ്പനി സിഇഒയായ തമിഴ്നാട് സ്വദേശിയും കേസിൽ പ്രതിയാണ്.
ചെന്നൈയിൽ നിന്ന് അറസ്റ്റ് ചെയ്ത ഷർഷാദിനെ രാത്രിയോടെ കൊച്ചിയിലെത്തിക്കും. തട്ടിപ്പിന് പുറമെ, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെയും മകനെയും ഉൾപ്പെടുത്തി ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് പൊളിറ്റ് ബ്യൂറോയ്ക്ക് കത്തയച്ചത് ഷർഷാദിനെതിരെ വിവാദമായിരുന്നു.
യുകെ വ്യവസായി രാജേഷ് കൃഷ്ണയും സിപിഎം ഉന്നത നേതാക്കളും തമ്മിൽ അനധികൃത ഇടപാടുകൾ നടത്തിയെന്നും രാജേഷ് ബെനാമിയാണെന്നും കത്തിൽ ആരോപിച്ചു. ഇതേതുടർന്ന് എം.വി. ഗോവിന്ദൻ, തോമസ് ഐസക് തുടങ്ങിയവർ ഷർഷാദിന് വക്കീൽ നോട്ടീസയച്ചിരുന്നു.












