പൊലീസും നാട്ടുകാരും ചെന്താമരയെ ഒരു നോട്ടം കണ്ടു, ഒറ്റ നിമിഷത്തിൽ കാട്ടിലേക്ക് ഓടി, വ്യാപക തെരച്ചിൽ; ജാമ്യത്തിൽ വീഴ്ച വരുത്തിയ എസ്എച്ച്ഒക്ക് സസ്പെൻഷൻ

പാലക്കാട്: കേരളത്തെ നടുക്കിയ നെന്മാറ ഇരട്ട കൊലപാതക കേസിലെ പ്രതി ചെന്താമരയെ പോത്തുണ്ടി മാട്ടായി മേഖലയിൽ വച്ച് പൊലീസും നാട്ടുകാരും കണ്ടെന്ന് റിപ്പോർട്ട്. ഒറ്റ നിമിഷം മാത്രമാണ് കണ്ടതെന്നും കൊലയാളിയായ ചെന്താമര അതിവേഗത്തിൽ കാട്ടിലേക്ക് ഓടിക്കയറിയെന്നുമാണ് വിവരം. കണ്ടത് ചെന്താമരയെ തന്നെയാണെന്ന് പൊലീസുകാരനും നാട്ടുകാരിൽ ചിലരും പറയുന്നുണ്ടെങ്കിലും ഇക്കാര്യം ഉറപ്പിക്കാനായി സി സി ടി വി ദൃശ്യങ്ങളടക്കം പൊലീസ് വ്യാപകമായി പരിശോധിക്കുകയാണ്. ഇതിനൊപ്പം തന്നെ ചെന്താമരയെ കണ്ടെന്ന വിവരത്തിൻ്റെ അടിസ്ഥാനത്തിൽ പോത്തുണ്ടി മാട്ടായി മേഖലയിൽ വ്യാപക തെരച്ചിലും പൊലീസ് നടത്തുന്നുണ്ട്.

പോത്തുണ്ടി മാട്ടായി ക്ഷേത്രത്തിന് സമീപത്താണ് നാട്ടുകാരിലൊരാൾ ആദ്യം ചെന്താമരയെ കണ്ടത്. പൊലീസുകാരിൽ ഒരാളും ചെന്താമര ഓടിപ്പോകുന്നത് കണ്ടെന്നാണ് വിവരം. ഇതോടെ മേഖലയിലാകെ വ്യാപക ജാഗ്രതയും തിരച്ചിലുമാണ്. നൂറോളം നാട്ടുകാരും പൊലീസിനൊപ്പം തെരച്ചിലിന് ഉണ്ട്. ഇവിടെ കാട് പിടിച്ച പ്രദേശമാണ്. ഇതുവഴി ഇരുട്ടിൽ പ്രതി ഓടിമറഞ്ഞതായാണ് വിവരം. കൂടുതൽ നാട്ടുകാർ ഇവിടേക്ക് എത്തിയിട്ടുണ്ട്. പ്രദേശം അരിച്ചുപെറുക്കി പരിശോധിക്കുകയാണ് നാട്ടുകാരും പൊലീസും. ചെന്താമരയെ തന്നെയാണ് കണ്ടതെന്നാണ് ഡി വൈ എസ്‌ പിയും പറയുന്നത്.

അതിനിടെ നെന്മാറ ഇരട്ട കൊലപാതക കേസിൽ പൊലീസിന് വീഴ്ചയുണ്ടായെന്ന വിലയിരുത്തലിൽ എസ്എച്ച്ഒ മഹേന്ദ്രസിംഹനെ സസ്പെൻഡ് ചെയ്തു. ജാമ്യ വ്യവസ്ഥ ലംഘിച്ച പ്രതി ചെന്താമരയുടെ ജാമ്യം റദ്ദാക്കാനുള്ള നടപടികള്‍ എസ്എച്ച്ഒയുടെ ഭാഗത്ത് നിന്ന് ഉണ്ടായില്ലെന്ന് ആഭ്യന്തര അന്വേഷണത്തിൽ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. നെന്മാറ പൊലീസ് പഞ്ചായത്ത് പരിധിയിൽ പ്രവേശിക്കരുതെന്ന ജാമ്യവ്യവസ്ഥ ലംഘിച്ച് ചെന്താമര പോത്തുണ്ടിയിലെ വീട്ടിലെത്തിയ വിവരമറിയിച്ചിട്ടും പൊലീസ് നടപടിയെടുത്തില്ലെന്ന് ആരോപിച്ച് ബന്ധുക്കളും പ്രദേശവാസികളും പ്രതിഷേധവുമായി രം​ഗത്തെത്തിയിരുന്നു. ജാമ്യ ഉത്തരവിന്റെ പകർപ്പ് സ്റ്റേഷനിലുണ്ടായിരുന്നില്ലെന്ന എസ്എച്ച്ഒയുടെ വിശദീകരണം തള്ളിക്കൊണ്ടുള്ള റിപ്പോർട്ടാണ് എസ്പി സമർപ്പിച്ചതെന്നുള്ള വിവരങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് നടപടിയുണ്ടായിരിക്കുന്നത്.