നെന്മാറ സജിത വധക്കേസിൽ ചെന്താമര കുറ്റക്കാരൻ, ശിക്ഷാവിധി മറ്റന്നാൾ

പാലക്കാട് നെന്മാറ സജിത വധക്കേസിൽ ചെന്താമര കുറ്റക്കാരനാണെന്ന് പാലക്കാട് അഡീഷണൽ സെഷൻസ് കോടതി വിധി. കേസിൽ മറ്റന്നാൾ (ഒക്ടോബര്‍ 16) ശിക്ഷാ വിധി പ്രഖ്യാപിക്കും. കൊലപാതകത്തിന് പുറമെ തെളിവ് നശിപ്പിക്കൽ, വീട്ടിൽ അതിക്രമിച്ച് കടക്കൽ തുടങ്ങിയ കുറ്റങ്ങളെല്ലാം തെളിഞ്ഞതായി കോടതി വിധിച്ചു. സജിത വധക്കേസിൽ ചെന്താമരയുടെ ഭാര്യ, സഹോദരൻ, സജിതയുടെ മകൾ ഉൾപ്പെടെ 44 പേരെ പ്രോസിക്യൂഷൻ സാക്ഷികളായി വിസ്തരിച്ചു. 2020 ലാണ് കുറ്റപ്രത്രം സമർപ്പിച്ചത്. ലാബ് റിപ്പോർട്ട് ഉൾപ്പെടെയുള്ള ശാസ്ത്രീയ പരിശോധനാ ഫലം ലഭിച്ചതോടെ ഓഗസ്‌റ്റ് 4ന് സാക്ഷിവിസ്താരം ആരംഭിച്ചു. 2025 മെയ് മാസത്തിൽ കുറ്റപത്രം വായിച്ചു കേൾപ്പിച്ചു. ഒക്ടോബർ 5 നാണ് വാദം പൂർത്തിയായത്.

യാതൊരു ഭയമില്ലാതെയും കൂസലില്ലാതെയുമാണ് കുറ്റക്കാരനെന്ന് കണ്ടെത്തിയുള്ള കോടതി വിധി ചെന്താമര കേട്ടുനിന്നത്. എന്തെങ്കിലും പറയാൻ ഉണ്ടോയെന്ന് ചോദിച്ച കോടതിയോട് ഇല്ലെന്നായിരുന്നു ചെന്താമരയുടെ മറുപടി. രാവിലെ കോടതിയിൽ എത്തിച്ചപ്പോഴും വിധിക്കുശേഷം പുറത്തിറക്കിയശേഷവും ചെന്താമര പ്രതികരിച്ചില്ല. ചെന്താമരയ്ക്ക് തൂക്കുകയർ തന്നെ നൽകണമെന്ന് കൊല്ലപ്പെട്ട സജിതയുടെ മക്കളും അമ്മയും പറഞ്ഞു. ചെന്താമരയെ ഭയന്ന് പ്രധാനസാക്ഷി പുഷ്പ തമിഴ്നാട്ടിലേക്ക് പോയെന്ന് ബന്ധുക്കളും പറഞ്ഞു.

ഭാര്യയും മക്കളും വീടുവിട്ട്‌ പോയത് അയൽക്കാർ കാരണമാണെന്നും ഇവരുടെ കൂടോത്രമാണെന്നുമുള്ള സംശയവും ചില അന്തവിശ്വാസങ്ങളുമായിരുന്നു ചെന്താമരയുടെ പകയ്ക്ക് കാരണം. ഇതിനെ തുടർന്ന് 2019 ഓഗസ്റ്റ് 31 നാണ് അയൽവാസിയായ സജിതയെ ചെന്താമര വെട്ടികൊന്നത്. പിന്നീട് ഈ കേസിൽ ജാമ്യത്തിൽ ഇറങ്ങിയ ചെന്താമര നാട്ടുകാർക്ക് നേരെ ഭീഷണി ഉയർത്തുകയും അയൽക്കാരിയായ മറ്റൊരു സ്ത്രീയെ കൊല്ലുമെന്നും ഭീഷണിപ്പെടുത്തി. പോത്തുണ്ടിയിലെ ബോയെൻ കോളനിയിലെ വീട്ടിൽ ജാമ്യവ്യവസ്ഥ ലംഘിച്ച് തുടർന്ന ഇയാൾ 2025 ജനുവരി 27 ന് സജിതയുടെ ഭർത്താവ് സുധാകരനെയും സുധാകരന്റെ അമ്മ ലക്ഷമിയെയും വെട്ടികൊലപ്പെടുത്തി. തുടർന്ന് 36 മണിക്കൂർ നീണ്ട തിരച്ചിലിന് ഒടുവിലാണ് ചെന്താമരയെ പൊലീസ് പിടികൂടിയത്.

More Stories from this section

family-dental
witywide