

കൈക്കരുത്തും മനക്കരുത്തും ഒന്നിക്കുന്ന വടംവലിയുടെ ലോകകപ്പ് പോരാട്ടത്തിന് ഷിക്കാഗോയുടെ ചരിത്ര പ്രസിദ്ധമായ മണ്ണ് ഒരുങ്ങി. ലോക വടംവലി പ്രേമികളുടെ എല്ലാ വഴികളും ഇന്ന് ഷിക്കാഗോയിലേക്ക്. മോര്‍ട്ടന്‍ ഗ്രോവ് പാര്‍ക് ഡിസ്ട്രിക്ട് സ്റ്റേഡിയത്തില്‍ കാരിരുമ്പിന്റെ കരുത്തുമായി 22 വടം വലി ടീമുകള്‍ നേര്‍ക്കുനേര്‍ ഏറ്റു മുട്ടുമ്പോള്‍, ആവേശം ആകാശത്തോളമാകും. ആരായിരിക്കും ആ കരുത്തന്മാര്‍? ആരായിരിക്കും ബുദ്ധിയും ശക്തിയും ഒരുപോലെ കമ്പക്കയറില്‍ കോര്‍ത്തുചേര്‍ത്ത് കപ്പടിക്കുന്ന ആ മിടുക്കന്മാര്‍? ഷിക്കാഗോ സോഷ്യല്‍ ക്ലബിന്റെ ചരിത്രത്തിൽ സ്വര്‍ണ ലിപികളില്‍ എഴുതിച്ചേര്‍ക്കപ്പെടുന്ന ചരിത്രമാണ് ഇന്ന് ഇവിടെ രചിക്കാന്‍ പോകുന്നത്. ആ അത്യപൂര്‍വ്വ ആവേശ നിമിഷങ്ങളിക്ക് എല്ലാ മലയാളികളെയും ഷിക്കാഗോയിലേക്ക് സ്വാഗതം ചെയ്യുകയാണ്. ഷിക്കാഗോ മോര്‍ട്ടന്‍ ഗ്രോവ് പാര്‍ക്ക് ഡിസ്ട്രിക്റ്റ് സ്റ്റേഡിയത്തിലാണ് (6834 ഡെംപ്സ്റ്റര്‍ സ്ട്രീറ്റ് ഇല്ലിനോയ്- 60053) വടംവലി പോരാട്ടം നടക്കുന്നത്.
ഇന്ന് പരിപാടികള്‍ തുടങ്ങുന്നത് ഇങ്ങനെ

രാവിലെ 8.45നാണ് ഷിക്കാഗോ വടംവലി മത്സരത്തിന്റെ ഉദ്ഘാടനം. മുന്‍ മന്ത്രി മോന്‍സ് ജോസഫ് എം.എല്‍.എയും മാണി സി കാപ്പന്‍ എം.എല്‍.എയും സംയുക്തമായി ഈ വര്‍ഷത്തെ ഷിക്കാഗോ വടംവലി പോരാട്ടത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കും. സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ വിജിലന്‍സ് ഓഫീസര്‍ ബിജു കെ. സ്റ്റീഫന്‍, പിന്നണി ഗായിക ലക്ഷ്മി ജയന്‍ എന്നിവര്‍ ചടങ്ങില്‍ മുഖ്യാതിഥികളായി പങ്കെടുക്കും. ഉദ്ഘാടന പരിപാടികള്‍ക്ക് ശേഷം കൃത്യം 9 മണിക്ക് മത്സര പരിപാടികള്‍ ആരംഭിക്കും. പൂള്‍ മത്സരങ്ങള്‍ 12.45ന് അവസാനിക്കും. 1.30 ന് പ്രി ക്വാര്‍ട്ടര്‍ ആരംഭിക്കും. വൈകിട്ട് ആറു മണിക്കാണ് ഏല്ലാവരും കാത്തിരിക്കുന്ന ഫൈനല്‍ പോരാട്ടം. ഫൈനല്‍ പോരാട്ടത്തിന് ശേഷം 7 മണിക്ക് കലാസന്ധ്യ ആരംഭിക്കും. സന്ധ്യയോടെ അമേരിക്കന്‍-ഇന്ത്യന്‍ രുചിവൈവിധ്യങ്ങളുമായി ഫുഡ് ഫെസ്റ്റും തുടങ്ങും.

ഒരുപാട് പുതുമകള്‍ കാണാം ഇത്തവണ..!
അമേരിക്കക്കു പുറമെ വ്യത്യസ്ത രാജ്യങ്ങളില്‍ നിന്നുള്ള നിരവധി ടീമുകളാണ് ഇത്തവണ എത്തുന്നത്. വനിതകള്‍ക്കും പ്രത്യേക മല്‍സരം ഉണ്ടായിരിക്കും. ടൂര്‍ണമെന്റുമായി ബന്ധപ്പെട്ട് എല്ലാ സുരക്ഷാ സംവിധാനങ്ങളും സജ്ജമാണ്.
ജോസ് ഇടിയാലിയുടെ നേതൃത്വത്തില്‍ നിണല്‍ മുണ്ടപ്ലാക്കല്‍, സിബി കദളിമറ്റം, ജെസ്‌മോന്‍ പുറമടം എന്നിവരടങ്ങുന്ന റഫറി ടീമാണ് ആവേശം ഒട്ടും ചോരാതെ മത്സരങ്ങള്‍ നിയന്ത്രിക്കുക. റൊണാള്‍ഡ് പൂക്കുമ്പേലിന്റെ നേതൃത്വത്തില്‍ ബെഞ്ചമിന്‍, സജി പൂതൃക്കയില്‍ എന്നിവര്‍ കമന്റേറ്റര്‍മാരാണ്.

ഫുഡ് ഫെസ്റ്റിനായി കാത്തിരിക്കൂ
വൈകുന്നേരം നടക്കുന്ന ഇന്‍ഡ്യാ ഫുഡ്‌ടേസ്റ്റ് ഫെസ്റ്റിവല്‍ കേരളാ സിവില്‍ സപ്ലൈസ് കോര്‍പറേഷന്‍ വിജിലന്‍സ് ഓഫീസര്‍ ബിജു കെ സ്റ്റീഫന്‍ ഉദ്ഘാടനം ചെയ്യും. ഇന്ത്യയുടെ തനിമ വിളിച്ചോതുന്ന ഒട്ടേറെ രുചിക്കൂട്ടുകളാണ് കാത്തിരിക്കുന്നത്. പുതുതലമുറയ്ക്ക് വൈവിധ്യമാര്‍ന്ന രുചികള്‍ ആസ്വദിക്കാനും ഗൃഹാതുര ഓര്‍മ്മകളിലേക്ക് പഴയ തലമുറയെ വഴിനടത്തുന്നതുമായ രുചികളാണ് ഒരുക്കിയിരിക്കുന്നത്.
സുപ്രസിദ്ധ കലാകാരിയും പിന്നണി ഗായികയുമായ ലക്ഷ്മി ജയന്‍ സമാപനസമ്മേളനത്തില്‍ പങ്കെടുക്കും. 7 മണി മുതല്‍ 10 മണി വരെ അഫ്‌സലിന്റെ നേതൃത്വത്തിലുള്ള കലാസന്ധ്യ അരങ്ങേറും.

അണിയറയിലെ വിജയ ശില്‍പികള്‍
വടംവലി മല്‍സരത്തിന്റെ വിജയത്തിനായി അഹോരാത്രം പ്രവര്‍ത്തിച്ച ഷിക്കാഗോയിലെ നിരവധി പേരുണ്ട്. വിവിധ കമ്മിറ്റികളിലായി, അഹോരാത്രം അധ്വാനിച്ച അവരുടെ സമര്‍പ്പണത്തിന്റെ ഫലമാണ് ഈ മല്‍സരം. ഷിക്കാഗോ സോഷ്യല്‍ ക്‌ളബ് പ്രസിഡണ്ട് റൊണാള്‍ഡ് പൂക്കുമ്പേല്‍, വൈസ് പ്രസിഡണ്ട് സണ്ണി ഇണ്ടിക്കുഴി, സെക്രട്ടറി രാജു മാനുങ്കല്‍, ട്രഷറര്‍ ബിജോയ് കാപ്പന്‍, ജോയിന്റ് സെക്രട്ടറി തോമസ് പുത്തേത്ത് എന്നിവരടങ്ങിയതാണ് എക്‌സിക്യൂട്ടീവ് കമ്മിറ്റി. സിറിയക് കൂവക്കാട്ടിലാണ് ടൂര്‍ണമെന്റ് കമ്മിറ്റി ചെയര്‍മാന്‍. കമ്മിറ്റിയില്‍ വൈസ് ചെയര്‍മാന്‍ മാനി കരികുളം, ജനറല്‍ കണ്‍വീനര്‍ സ്റ്റീഫന്‍ കിഴക്കേക്കുറ്റ്, ഫൈനാന്‍സ് ചെയര്‍ ബിനു കൈതക്കതൊട്ടിയില്‍, പിആര്‍ഒ മാത്യു തട്ടാമറ്റം ഇന്ത്യാ ഫുഡ്‌ഫെസ്റ്റ് ചെയര്‍മാന്‍ ജോസ് മണക്കാട്ട് എന്നിവരും മത്സരത്തിന്റെ വിജയത്തിനായി അക്ഷീണം പ്രവര്‍ത്തിക്കുകയായിരുന്നു.

കാത്തിരിക്കുന്നത് വമ്പന്‍ സമ്മാനങ്ങള്‍
ഒന്നാംസ്ഥാനം നേടുന്ന ടീമിന് 11,111 ഡോളറും മാണി നെടിയകാലായില്‍ മെമ്മോ റിയല്‍ എവര്‍ റോളിങ് ട്രോഫിയും ലഭിക്കും. ചിക്കാഗോയിലെ വ്യവസായ പ്രമുഖനായ ജോയി നെടിയകാലായിലാണ് സ്പോണ്‍സര്‍. രണ്ടാംസ്ഥാനം നേടുന്ന ടീമിന് 5555 ഡോളറും ജോയി മുണ്ടപ്ലാക്കല്‍ മെമ്മോറിയല്‍ എവര്‍ റോളിങ് ട്രോഫിയും ലഭിക്കും. ചിക്കാഗോയിലെ വ്യവസായ പ്രമുഖനായ ഫിലിപ്പ് മുണ്ടപ്ലാക്കലാണ് സ്പോണ്‍സര്‍.
മൂന്നാം സ്ഥാനം നേടുന്ന ടീമിന് 3333 ഡോളറും കിഴക്കേക്കുറ്റ് ചാക്കോ & മറിയം മെമ്മോറിയല്‍ എവര്‍ റോളിങ് ട്രോഫിയുമാണ് ലഭിക്കുക. റ്റോണി & ഫ്രാന്‍സിസ് കിഴക്കേക്കുറ്റാണ് സ്പോണ്‍സര്‍. നാലാംസ്ഥാനം ലഭിക്കുന്ന ടീമിന് 1111 ഡോളറാണ് സമ്മാനത്തുക. ചിക്കാഗോ മംഗല്യ ജുവല്വറിക്കു വേണ്ടി ഷൈബു കിഴക്കേക്കുറ്റ്, മനീവ് ചിറ്റലക്കാട്ട്, മിഥുന്‍ മാമ്മൂട്ടില്‍ എന്നിവരാണ് സ്പോണ്‍സര്‍മാര്‍.
വനിതകളുടെ മല്‍സരത്തിന്റെ ഒന്നാം സമ്മാനം 2500 ഡോളറാണ്. മുത്ത് കല്ലടിക്കലാണ് സ്പോണ്‍സര്‍. രണ്ടാ സമ്മാനം 1500 ഡോളറാണ്. ജെയ്സ് പുതുശേരിയിലാണ് രണ്ടാം സ്ഥാനം സ്പോണ്‍സര്‍ ചെയ്തിരിക്കുന്നത്.