പാലക്കാട്: ലൈംഗികാതിക്രമണ ആരോപണം നേരിട്ട മുൻ യൂത്ത് കോൺഗ്രസ് പ്രസിഡൻ്റ് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ മഹിളാ മോർച്ച കോഴിയുമായി നടത്തിയ പ്രതിഷേധം വലിയ പുകിലാകുന്നു. പാലക്കാട് നടന്ന പ്രതിഷേധത്തിനിടെ പ്രതിഷേധക്കാർ എറിഞ്ഞ കോഴി ചത്തതുമായി ബന്ധപ്പെട്ട് പൊലീസിൽ പരാതി എത്തി. പൊലീസിനു പുറമെ മൃഗസംരക്ഷണ വകുപ്പിനും അനിമൽ വെൽഫയർ ബോർഡിനും സൊസൈറ്റി ഫോർ ദ പ്രിവെൻഷൻ ഓഫ് ക്രുവൽറ്റി ടു അനിമൽസ് അംഗം ഹരിദാസ് മച്ചിങ്ങലാണ് പരാതി നൽകിയത്. രാജി ആവശ്യപ്പെട്ട് എംഎൽഎ ഓഫീസിലേക്കാണ് മഹിളാ മോർച്ച കോഴികളുമായി പ്രതിഷേധം നടത്തിയത്.
പൊലീസിനു നേരെ എറിഞ്ഞ കോഴിയാണ് ചത്തത്. ഇതിനെ തുടർന്നാണ് പരാതി നൽകിയത്. കോഴിയോട് ക്രൂരത കാണിച്ച മഹിളാ മോർച്ച നേതാക്കൾക്കെതിരെ ജന്തുദ്രോഹ നിവാരണ കുറ്റം ചുമത്തി കേസ് എടുത്ത് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് പരാതി.
മഹിളാമോർച്ച പ്രവർത്തകർ എംഎൽഎ ഓഫിസ് ബോർഡിൽ ഇന്നലെ കോഴിയെ കെട്ടിത്തൂക്കിയും പ്രതിഷേധം നടത്തിയിരുന്നു. ഉന്തുംതള്ളും ഉണ്ടായതോടെ പ്രവർത്തകരെ പൊലീസ് ബലംപ്രയോഗിച്ച് നീക്കുകയായിരുന്നു. രാഹുലിനെതിരെ ഉയർന്ന സ്ത്രീകൾ ഉന്നയിച്ച ആരോപണങ്ങൾക്ക് പിന്നാലെയാണ് എംഎൽഎ ഓഫീസിലേക്ക് മഹിളാ മോർച്ച പ്രതിഷേധ മാർച്ച് നടത്തിയത്.












