ജസ്റ്റിസ് സൂര്യകാന്ത് അടുത്ത ചീഫ് ജസ്റ്റിസ് ? ശുപാര്‍ശ ചെയ്ത് ചീഫ് ജസ്റ്റിസ് ബി.ആര്‍ ഗവായ്,’ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയത് ശരിവച്ച ബെഞ്ചിലെ അംഗം’

ന്യൂഡല്‍ഹി: സുപ്രീം കോടതിയുടെ അടുത്ത ചീഫ് ജസ്റ്റിസിനെ ശുപാര്‍ശ ചെയ്ത് ചീഫ് ജസ്റ്റിസ് ബിആര്‍ ഗവായ്. ജസ്റ്റിസ് സൂര്യകാന്തിനെയാണ് നിയുക്ത ചീഫ് ജസ്റ്റിസായി നിര്‍ദേശിച്ചത്. കേന്ദ്രാനുമതിയും രാഷ്ട്രപതിയുടെ അംഗീകാരവും നേടിയാല്‍ ജസ്റ്റിസ് സൂര്യകാന്ത് സുപ്രീംകോടതിയുടെ 53-ാമത് ചീഫ് ജസ്റ്റിസാകും.

ചീഫ് ജസ്റ്റിസിനെ തെരഞ്ഞെടുക്കാനുള്ള നടപടികള്‍ തുടങ്ങിയതായി കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. തുടര്‍ന്ന് പിന്‍ഗാമിയെ നിര്‍ദേശിക്കണമെന്നാവശ്യപ്പെട്ട് നിയമമന്ത്രലായം നിലവിലെ ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായ്ക്ക് കത്തെഴുതിയിരുന്നു. ഇതിന്‍പ്രകാരമാണ് നടപടി. ജമ്മു കശ്മീരിനെ സംബന്ധിച്ച ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയത് ശരിവച്ച ബെഞ്ചില്‍ ജസ്റ്റിസ് സൂര്യകാന്ത് അംഗമായിരുന്നു. നിലവിലെ ചീഫ് ജസ്റ്റിസായ ബിആര്‍ ഗവായ് കഴിഞ്ഞാല്‍ സുപ്രീം കോടതിയിലെ ഏറ്റവും മുതിര്‍ന്ന രണ്ടാമത്തെ ജഡ്ജിയാണ് ജസ്റ്റിസ് സൂര്യകാന്ത്. സൂര്യകാന്തിന്റെ നിയമനം അംഗീകരിക്കപ്പെട്ടാല്‍ രാജ്യത്തിന്റെ 53ാമത് ചീഫ് ജസ്റ്റിസായി അദ്ദേഹം നിയമിതനാകും. 2027 ഫെബ്രുവരി 9 വരെയാകും കാലാവധി.

2025 മെയ് 14 നാണ് സുപ്രീം കോടതിയുടെ ചീഫ് ജസ്റ്റിസായി ബിആര്‍ ഗവായ് സത്യപ്രതിജ്ഞ ചെയ്തത്. നവംബര്‍ 23നാണ് ബി.ആര്‍ ഗവായ് വിരമിക്കുന്നത്. സുപ്രീം കോടതി ജഡ്ജിമാരുടെ വിരമിക്കല്‍ പ്രായം 65 വയസാണ്.

2019 മെയ് 24 ന് സുപ്രീം കോടതി ജഡ്ജിയായി സ്ഥാനക്കയറ്റം ലഭിച്ച ജസ്റ്റിസ് സൂര്യകാന്തിന് ചീഫ് ജസ്റ്റിസായി പ്രവര്‍ത്തിക്കാന്‍ ഒന്നര വര്‍ഷത്തിലധികം കാലാവധി ഉണ്ടായിരിക്കും. ബോംബെ ഹൈക്കോടതിയിലെ മുന്‍ ജഡ്ജിയായിരുന്ന ബിആര്‍ ഗവായ് രണ്ടാമത്തെ ദലിത് ചീഫ് ജസ്റ്റിസുമാണ്.

സുപ്രീം കോടതിയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ നിരവധി സുപ്രധാന വിധികളും ഉത്തരവുകളും ജസ്റ്റിസ് സൂര്യകാന്ത് പുറുപ്പെടുവിപ്പിച്ചിട്ടുണ്ട്. ജമ്മു കശ്മീരിനെ സംബന്ധിച്ച ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയത് ശരിവച്ച ബെഞ്ചില്‍ ജസ്റ്റിസ് സൂര്യകാന്ത് അംഗമായിരുന്നു. പൗരന്മാരുടെ വിവരാവകാശത്തിന്റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി ഇലക്ടറല്‍ ബോണ്ട് റദ്ദാക്കിയ ബെഞ്ചിലും ജസ്റ്റിസ് സൂര്യകാന്തുണ്ടായിരുന്നു. മാത്രമല്ല, സായുധ സേനകള്‍ക്കായുള്ള വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ പദ്ധതിയുടെ സാധുത ജസ്റ്റിസ് സൂര്യകാന്ത് ശരിവച്ചിരുന്നു.

Chief Justice of India BR Gavai has recommended the appointment of Justice Surya Kant as the next Chief Justice of India.