
പാലക്കാട്: അക്യുപങ്ങ്ചർ ചികിത്സക്കെതിരെ അതിരൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്ത്. ഇത്തരം അശാസ്ത്രീയത പ്രചരിപ്പിക്കുന്നവർ സാമൂഹ്യദ്രോഹികളാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. പാലക്കാട് ചിറ്റൂർ താലൂക്ക് ആശുപത്രി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
വാക്സിൻ വിരുദ്ധത പ്രചരിപ്പിക്കുന്നതുൾപ്പെടെ സമൂഹത്തെ പുറകോട്ടടുപ്പിക്കാൻ ഇക്കൂട്ടർ ശ്രമം നടത്തുകയാണെന്നും ഇവയ്ക്കെതിരെ ഒറ്റക്കെട്ടായി സമൂഹം നിൽക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. അശാസ്തീയ പ്രവണത തല പൊക്കുന്നത് നാടിന് ആപത്താണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. അശാസ്ത്രീയ ചികിത്സയിലൂടെ ജീവൻ നഷ്ടമായ സഹോദരിയുടെ മുഖം ഇപ്പോഴും ഓർമ വരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
കഴിഞ്ഞ മാസം മലപ്പുറം ചട്ടിപ്പറമ്പില്‍ വീട്ടില്‍വെച്ചുളള പ്രസവത്തിനിടെ പെരുമ്പാവൂര്‍ സ്വദേശിയായ അസ്മ മരണപ്പട്ട സംഭവമാണ് മുഖ്യമന്ത്രി ചൂണ്ടികാട്ടിയത്. ഇവരുടെ കുടുംബത്തിന്റെ പരാതിയില്‍ ഭര്‍ത്താവ് സിറാജുദ്ദീനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അഞ്ചാമത്തെ പ്രസവത്തിനിടെയാണ് അസ്മയ്ക്ക് ജീവന്‍ നഷ്ടമായത്. അവരുടെ ആദ്യത്തെ രണ്ട് പ്രസവം ആശുപത്രിയിലായിരുന്നു. ഇവര്‍ അക്യുപങ്ചര്‍ പഠിച്ചിരുന്നു. അതിനുശേഷമുളള മൂന്ന് പ്രസവവും വീട്ടിലായിരുന്നു. അസ്മയുടെ മരണത്തിന് പിന്നാലെ അക്യുപങ്ചര്‍ ചികിത്സക്കെതിരെ വലിയ വിമർശനമാണ് ഉയർന്നത്. ഇതിന്‍റെ തുടർച്ചയായാണ് മുഖ്യമന്ത്രിയും കടുപ്പിച്ച് രംഗത്തെത്തിയത്.