
ബെയ്ജിംഗ്: സാമ്പത്തിക ഇടനാഴി അഫ്ഗാനിസ്ഥാനിലേക്ക് നീട്ടാനുള്ള നടപടികളുമായി ചൈന. ചൈന, പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങള്‍ തമ്മിലുള്ള ചര്‍ച്ചകളില്‍ ഇത് സംബന്ധിച്ച് ധാരണയായി എന്നാണ് റിപ്പോര്‍ട്ടുകൾ. ബെയ്ജിംഗില്‍ നടന്ന മൂന്ന് രാജ്യങ്ങളുടെയും മന്ത്രിതല ചര്‍ച്ചയിലാണ് ഈ തീരുമാനം വന്നത്. ഇന്ത്യയുടെ എതിര്‍പ്പ് വകവെക്കാതെയാണ് ചൈനയും പാകിസ്ഥാനും സാമ്പത്തിക ഇടനാഴി അഫ്ഗാനിസ്ഥാനിലേക്ക് നീട്ടാനുള്ള തീരുമാനമെടുത്ത് മുന്നോട്ട് പോകുന്നത്.
പാകിസ്ഥാൻ ഉപ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഇഷാഖ് ധര്‍, ചൈനയുടെ വിദേശകാര്യ മന്ത്രി വാങ് യി, അഫ്ഗാനിസ്ഥാൻ ആക്ടിങ് വിദേശകാര്യ മന്ത്രി അമീര്‍ ഖാൻ മുത്താഖി എന്നിവര്‍ തമ്മിലാണ് ബെയ്ജിംഗില്‍ അനൗദ്യോഗിക യോഗം ചേര്‍ന്നത്. പാക് ഉപ പ്രധാനമന്ത്രി മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായാണ് ബെയ്ജിംഗിൽ എത്തിയത്. പ്രാദേശിക സമാധാനത്തിനും സ്ഥിരതക്കും വികസനത്തിനുമായി മൂന്നു രാജ്യങ്ങളും ഒന്നിച്ച് നിൽക്കുമെന്ന് ഇഷാഖ് ധര്‍ എക്സിൽ കുറിച്ചു. പാക് അധീന കശ്മീരിലൂടെയുള്ള ചൈന- പാക് സാമ്പത്തിക ഇടനാഴിയെ(സിപിഇസി) ഇന്ത്യ ശക്തമായ എതിര്‍ക്കുന്നതിനിടെയാണ് ഇത്തരമൊരു നീക്കം.