
തിരുവനന്തപുരം: ഛത്തീസ്ഗഡിൽ മതപരിവർത്തനം ആരോപിച്ച് മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് ക്രൈസ്തവ സഭകൾ. സംഭവത്തിൽ വിവിധ സഭകൾ സംയുക്തമായിട് രാജ്ഭവനിലേക്ക് പ്രതിഷേധ റാലി നടത്തി. കെസിബിസി അധ്യക്ഷൻ മാർ ക്ലീമ്മിസിന്റെ നേതൃത്വത്തിൽ കറുത്ത തുണി കൊണ്ട് വാ മൂടിക്കെട്ടിയായിരുന്നു പ്രതിഷേധം.
അറസ്റ്റിലായ സന്യാസിനിമാർ ആൾക്കൂട്ട വിചാരണ നേരിട്ടു വെന്നും സന്യാസിനിമാര്‍ ദേശ ദ്രോഹികളല്ലെന്നും മതേതര രാഷ്ട്രത്തിലെ സഹോദരിമാരാണെന്നും കര്‍ദിനാള്‍ ക്ലിമീസ് ബാവ പറഞ്ഞു. അവര്‍ക്ക് ജാമ്യം നിഷേധിച്ചപ്പോൾ ഒരു കൂട്ടം ആളുകളുടെ ആഘോഷം കണ്ടു. ഇതാണോ ആർഷ ഭാരത സംസ്കാരം. സന്യാസിനിമാർ മതേതര ഭാരതത്തിന്‍റെ അഭിമാനമാണ്. ആർഷ ഭാരതത്തിന് അവിഭാജ്യഘടകമാണ് അവർ. അവരുടെ സമർപ്പണം എക്കാലവും ഓർമിക്കപ്പെടണമെന്നും ക്ലിമീസ് ബാവ പറഞ്ഞു.
ചൂരൽമലയിലും മുണ്ടക്കൈയിലും വരെ ക്രൈസ്തവ സമൂഹം ഓടിയെത്തി. അവരും അവരുടെ പിൻമുറയും ആണ് പ്രതിഷേധിക്കാനെത്തിയത്. വേദന ഭരണാധികാരികളോട് അല്ലാതെ ആരോട് പറയാനെന്നും ഇതെന്ത് നീതിയെന്നും ഇതെന്ത് ന്യായമെന്നും ക്ലിമീസ് ബാവ കൂട്ടിച്ചേർത്തു. തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് ആരംഭിച്ച പ്രതിഷേധ റാലിയിൽ വൈദികരും വിശ്വാസികളും കന്യാസ്ത്രീകളും കറുത്ത റിബൺ കൊണ്ട് വാ മൂടിക്കെട്ടി പങ്കെടുത്തു. രാജ്ഭവന് മുന്നിലെ പൊതുയോഗത്തിൽ ബിഷപ്പുമാരും പങ്കെടുത്തു.