ക്രിസ്തുമതത്തെ രക്ഷിക്കാൻ തയ്യാറെന്ന് ഡോണൾഡ് ട്രംപ് ; നൈജീരിയയിലെ ക്രിസ്ത്യൻ ന്യൂനപക്ഷത്തിനെതിരായ പീഡനങ്ങൾക്ക് പിന്നിൽ തീവ്ര ഇസ്‌ലാമിസ്റ്റുകളെന്നും ട്രംപ്

വാഷിംഗ്ടൺ: ക്രിസ്തുമതത്തെ രക്ഷിക്കാൻ തയ്യാറെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ക്രിസ്തുമതം അസ്തിത്വ ഭീഷണി നേരിടുകയാണെന്നും രക്ഷിക്കാൻ താൻ തയ്യാറാണെന്നും നൈജീരിയയിലെ പ്രശ്‌നങ്ങളെ ചൂണ്ടിക്കാട്ടി ട്രംപ് ട്രൂത്ത് സോഷ്യലിൽ പ്രതികരിച്ചു. വർഷങ്ങളായി നൈജീരിയയിൽ സുരക്ഷാ പ്രശ്‌നങ്ങളും വിവിധ മത, ഗോത്ര വിഭാഗങ്ങൾ തമ്മിലുള്ള സംഘർഷങ്ങളും അരങ്ങേറുകയാണ്. കൂട്ടക്കൊലകൾക്കടക്കം നൈജീരിയ സാക്ഷ്യം വഹിക്കുന്ന പശ്ചാത്തലത്തിലാണ് ട്രംപിന്റെ പ്രസ്താവന.

ക്രിസ്തുമതം നൈജീരിയയിൽ അസ്തിത്വ ഭീഷണി നേരിടുകയാണ്. ആയിരക്കണക്കിന് ക്രിസ്ത്യാനികൾ കൊല്ലപ്പെടുന്നു. തീവ്ര ഇസ്‌ലാമിസ്റ്റുകളാണ് ഇത്തരം കൂട്ടക്കൊലകൾക്ക് കാരണം. നൈജീരിയയെ പ്രത്യേക ആശങ്കയുള്ള രാജ്യമായി പ്രഖ്യാപിക്കുകയാണെന്നും നൈജീരിയയിൽ സംഭവിക്കുന്നതിന് സമാനമായി ക്രിസ്ത്യാനികളോ അത്തരം ഏതെങ്കിലും വിഭാഗമോ കൊന്നൊടുക്കപ്പെടുമ്പോൾ എന്തെങ്കിലും ചെയ്യേണ്ടതുണ്ടെന്നും ട്രംപ് സോഷ്യൽ ട്രൂത്തിൽ കുറിച്ചു.

ആക്രമണങ്ങളിൽ ഉദ്യോഗസ്ഥരോട് അടിയന്തരമായി അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. നൈജീരിയ അടക്കമുള്ള രാജ്യങ്ങളിൽ ഇത്തരത്തിലുള്ള ആക്രമണം നടക്കുമ്പോൾ അമേരിക്ക അത് നോക്കി നിൽക്കില്ല. ക്രിസ്തീയ സമൂഹത്തെ രക്ഷിക്കാൻ ഞങ്ങൾ തയ്യാറാണെന്നും അതിന് ഞങ്ങൾ സന്നദ്ധരാണെന്നും ട്രംപ് കൂട്ടിച്ചേർത്തു.

‘Christianity is facing an existential threat in Nigeria. Radical Islamists are responsible for this mass slaughter ‘ Trump wrote in a post on Truth Social.