
മ്യൂണിക്: ജര്‍മനിയിലെ ബാള്‍ട്ടിക് കടല്‍ത്തീരത്തിനോട് ചേര്‍ന്നുള്ള റോസ്റ്റോക് നഗരത്തിലെ ബീച്ചുകളിൽ വസ്ത്രം ധരിച്ചെത്തുന്നവര്‍ക്ക് പ്രവേശനം നിരോധിച്ചു. ഇനിമുതല്‍ പൂര്‍ണനഗ്നരായി എത്തുന്നവര്‍ക്ക് മാത്രമാണ് ഇവിടെ പ്രവേശനമുള്ളൂ എന്നാണ് ഉത്തരവ്. ബീച്ചിലെ വാര്‍ഡന്‍മാര്‍ക്കും ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഈ ബീച്ചിൽ വസ്ത്രം ധരിച്ച് കുളിക്കുന്നതിനും സണ്‍ ബാത്തിനും അനുമതിയുണ്ടായിരിക്കില്ല. റോസ്റ്റോക്കിന്റെ ടൂറിസം അതോറിറ്റി സിറ്റി കൗണ്‍സിലിന് സമര്‍പ്പിച്ച 23 പേജുള്ള നിയമങ്ങളുടെ പട്ടികയിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടുള്ളത്.
വസ്ത്രം ധരിച്ചെത്തുന്നവരുടെയും നഗ്നരായി എത്തുന്നവരുടെയും പരാതികള്‍ കണക്കിലെടുത്താണ് പുതിയ നിയമം കൊണ്ട് വന്നിട്ടുള്ളത്. സ്വിമ്മിംഗ് സ്യൂട്ടുകൾക്ക് പോലും ഇളവില്ല. അര്‍ദ്ധമനസോടെയുള്ള പ്രകൃതിവാദത്തെ നിയന്ത്രിക്കുന്നതിനു വേണ്ടിയാണ് പുതിയ നിയമം കൊണ്ടുവന്നത്. ഏകദേശം 3700 കിലോമീറ്റര്‍ തീരപ്രദേശമുള്ള രാജ്യമാണ് ജര്‍മനി. വളരെക്കാലമായി നഗ്നതാവാദികളുടെ അഭയകേന്ദ്രമായി ഈ രാജ്യം മാറിയിരിക്കുന്നു. ഫ്രീ ബോഡി കള്‍ച്ചര്‍ നിലനിര്‍ത്തുന്നതിന്റെ ഭാഗമായാണ് ഇത്തരം നിയമങ്ങള്‍ പ്രാബല്യത്തില്‍ വരുത്തിയിരിക്കുന്നത്.