
ഡൽഹി: സേവനം നൽകാതെ 2.70 കോടി രൂപ മാസപ്പടി വാങ്ങിയെന്ന കേസിൽ മുഖ്യമന്ത്രിയുടെ മകൾ വീണ വിജയനും പ്രതി. സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് (എസ് എഫ് ഐ ഒ) സമർപ്പിച്ച കുറ്റപത്രത്തിൻ മേൽ വീണക്കെതിരെ വിചാരണ നടത്താൻ അനുമതി ലഭിച്ചു. വീണ മാത്രമല്ല സി.എം.ആർ.എൽ മേധാവി ശശിധരൻ കർത്ത, ബോർഡ് അംഗങ്ങൾ തുടങ്ങിയവരെയെല്ലാം വിചാരണ ചെയ്യാൻ കോർപ്പറേറ്റ് കാര്യ മന്ത്രാലയമാണ് എസ.എഫ്.സി.ഒക്ക് അനുമതി നൽകിയത്. സാമ്പത്തിക ക്രമക്കേടിന് പത്ത് വർഷം തടവ് ലഭിക്കാവുന്ന കേസുകളാണ് വീണ അടക്കമുള്ള പ്രതികൾക്ക് മേൽ ചുമത്തിയിട്ടുള്ളത്.
സി.എം.ആറിൽ നിന്നും എംപവർ ഇന്ത്യ എന്ന കമ്പനിയിൽ നിന്നും വീണയും ഹെക്സ ലോജിക്കും രണ്ട് കോടി എഴുപത്ത് ലക്ഷം അനധികൃതമായി കൈപ്പറ്റിയെന്നാണ് കണ്ടെത്തൽ. സേവനമില്ലതെ പണം കൈപറ്റിയതിനാണ് വീണക്കെതിരെ കുറ്റം ചുമത്തിയിരിക്കുന്നത്. വിചാരണക്ക് അനുമതി കിട്ടിയതോടെ സാമ്പത്തിക കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യുന്ന കൊച്ചിയിലെ കോടതി വഴി ഇനി വിചാരണ നടപടികൾ തുടരും. സിഎംആർഎലും എക്സാലോജിക്കുമടക്കം പ്രതിപ്പട്ടികയിലുണ്ട്.
2024 ജനുവരിയിൽ തുടങ്ങിയ അന്വേഷണത്തിലാണ് 14 മാസങ്ങൾക്ക് ശേഷം ഏറ്റവും പ്രധാനപ്പെട്ട നീക്കം. ആദ്യം ആദായനികുതി വകുപ്പ് ഇൻ്ററിം സെറ്റിൽമെൻറ് ബോർഡും പിന്നെ ആർഒസിയും ശരിവെച്ച ‘മാസപ്പടി’യാണ് ഇപ്പോൾ എസ്എഫ്ഐഒ അന്വേഷണത്തിലും തെളിയുന്നത്. സാമ്പത്തിക ക്രമക്കേട് കേസിൽ മുഖ്യമന്ത്രിയുടെ മകൾ പ്രോസിക്യൂഷൻ നടപടികൾ നേരിടേണ്ടിവരുന്നത് കേരള രാഷ്ട്രീയത്തെ എങ്ങനെ ബാധിക്കും എന്നത് കണ്ടറിയണം.