
തിരുവനന്തപുരം: സി എം ആർ എല്ലിൽ നിന്ന് സേവനം നൽകാതെ പണം കൈപറ്റിയെന്ന് എസ് എഫ് ഐ ഒക്ക് മൊഴി നൽകിയിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ മകൾ വീണ വിജയൻ. മാധ്യമങ്ങളിൽ പ്രചരിക്കുന്ന പോലെ താൻ ഒരു മൊഴിയും നൽകിയിട്ടില്ല. താനോ എക്സാ ലോജിക്കോ സേവനം നൽകാതെ പണം കൈപ്പറ്റിയിട്ടില്ലെന്നും വീണ വിശദീകരണപ്പിലൂടെ വ്യക്തമാക്കി. സി എംആർഎല്ലിൽ നിന്ന് കരാറനുസരിച്ചുള്ള സേവനങ്ങൾ നൽകാതെ പണം കൈപ്പറ്റി എന്ന് എസ് എഫ് ഐ ഒയ്ക്ക് സ്റ്റേറ്റ്മെൻറ് നൽകി എന്ന പ്രചാരണം തികച്ചും വസ്തുതാവിരുദ്ധമാണെന്നും വീണ വ്യക്തമാക്കി.
വീണയുടെ വാക്കുകൾ
സി എം ആർ എല്ലിൽ നിന്ന് കരാറനുസരിച്ചുള്ള സേവനങ്ങൾ നൽകാതെ പണം കൈപ്പറ്റി എന്ന് എസ് എഫ് ഐ ഒയ്ക്ക് ഞാൻ സ്റ്റേറ്റ്മെൻറ് നൽകി എന്ന പ്രചാരണം തികച്ചും വസ്തുതാവിരുദ്ധമാണ്. ഇത്തരം ചില വാർത്തകൾ വ്യാപകമായി പ്രചരിപ്പിക്കുന്നത് ശ്രദ്ധയിൽപ്പെട്ടു. ഇപ്പോൾ ചിലർ പ്രചരിപ്പിക്കുന്ന തരത്തിൽ ഒരു മൊഴിയും ഞാൻ നൽകിയിട്ടില്ല. ഞാൻ അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ മൊഴി നൽകുകയും അത് അവർ രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട് എന്നത് വസ്തുതയാണ്. പക്ഷേ ഞാനോ എക്സാലോജിക് സൊല്യൂഷൻസോ സേവനങ്ങൾ നൽകാതെ സി എം ആർ എല്ലിൽ നിന്ന് എന്തെങ്കിലും പണം കൈപ്പറ്റി എന്ന തരത്തിലുള്ള ഏതെങ്കിലും മൊഴി അവിടെ നൽകിയിട്ടില്ല. വാസ്തവ വിരുദ്ധമാണ് ഇത്തരം പ്രചാരണങ്ങളെന്ന് ഒരിക്കൽ കൂടി വ്യക്തമാക്കുന്നു.
വീണയുടെ മൊഴിയെന്ന പേരിൽ വരുന്നത് അസത്യമെന്ന് ഭർത്താവും മന്ത്രിയുമായ പി എ മുഹമ്മദ് റിയാസും വ്യക്തമാക്കിയിരുന്നു. വീണ അങ്ങനെ ഒരു മൊഴി നൽകിയിട്ടില്ല. ഏതെങ്കിലും പാര്‍ട്ടി ഓഫീസിൽ നിന്ന് എഴുതികൊടുക്കുന്ന കാര്യമാണ് പുറത്തുവരുന്നത്. പാര്‍ട്ടി നിലപാട് മുതിര്‍ന്ന നേതാക്കൾ പറയുമെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.