
ടെൽഅവീവ്: ഇറാൻ്റെ തിരിച്ചടിക്ക് ശേഷമുള്ള സാഹചര്യം ബങ്കറിലിരുന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്‌സും വിലയിരുത്തിയെന്ന് സിഎൻഎൻ. ഇസ്രയേലി ഉദ്യോഗസ്ഥനെ ഉദ്ധരിച്ചാണ് സിഎൻഎൻ റിപ്പോർട്ട് ചെയ്തത്. ഇസ്രായേൽ വീണ്ടും ആക്രമണം നടത്തിയ സാഹചര്യത്തിൽ ടെഹ്‌റാൻ്റെ വ്യോമ പ്രതിരോധ സംവിധാനം നിലവിൽ സജീവമാണെന്നും ഇറാനിയൻ വാർത്താ ഏജൻസികളെ ഉദ്ധരിച്ച് സിഎൻഎൻ റിപ്പോർട്ട് ചെയ്തു. ഇതിനിടെ ഇറാൻ നടത്തിയ ആക്രമണത്തിൽ ഇസ്രയേലിൽ മൂന്ന് പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്. വെള്ളിയാഴ്ച നെതന്യാഹു അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപുമായി സംസാരിച്ചതായി വൈറ്റ് ഹൗസ് ഉദ്യോഗസ്ഥൻ പറഞ്ഞിരുന്നു. ഇസ്രയേലിലെ സൈനിക കേന്ദ്രങ്ങളെയും വ്യോമതാവളങ്ങളെയും ലക്ഷ്യമിട്ടതായി ഇറാൻ്റെ ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് അറിയിച്ചു.
അതേസമയം, ഇസ്രയേലിലെ അവീവിന് തെക്ക് റിഷോൺ ലെസിയണിലെ ജനവാസ മേഖലയിൽ ഇറാൻ്റെ മിസൈൽ പതിച്ച് ഒരാൾ കൊല്ലപ്പെട്ടതെന്നാണ് റിപ്പോർട്ട്. മിസൈൽ ആക്രമണത്തിൽ 20 ലധികം പേർക്ക് പരിക്കേറ്റുവെന്നും ഇസ്രായേൽ എമർജൻസി സർവീസിനെ ഉദ്ധരിച്ച് സിഎൻഎൻ റിപ്പോർട്ട് ചെയ്തു. സംഭവസ്ഥലത്തേക്ക് നിരവധി പാരാമെഡിക്കുകളെ അയച്ചു. അവിടെ വ്യാപകമായ നാശനഷ്ടങ്ങളും നിരവധി ആളുകൾ അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിയതായും കണ്ടെത്തി. റോയിട്ടേഴ്‌സ് വാർത്താ ഏജൻസി പുറത്ത് വിട്ട് ഒരു വീഡിയോയിൽ തകർന്ന വീടിൻ്റെ മേൽക്കൂരയും രക്ഷാപ്രവർത്തനവും വ്യക്തമാണ്. ഇറാനിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ മുതിർന്ന സൈനിക ഉദ്യോഗസ്ഥരടക്കം 78 പേർ കൊല്ലപ്പെട്ടതായി ഇറാൻ്റെ യുഎൻ പ്രതിനിധി അമീർ സഈദ് ഇരവാനി വെള്ളിയാഴ്ച ഐക്യരാഷ്ട്ര സഭയുടെ സുരക്ഷാ കൗൺസിൽ യോഗത്തിൽ പറഞ്ഞിരുന്നു. 320-ലധികം പേർക്ക് പരിക്കേറ്റുവെന്നും അവരിൽ ഭൂരിഭാഗവും സാധാരണക്കാരാണെന്നും ഇരവാനി വ്യക്തമാക്കിയിരുന്നു.
ഇന്നലെ ഇറാൻ്റെ നദാൻസ് ആണവകേന്ദ്രം ആക്രമിച്ചതിന് പിന്നാലെ ഇസ്രേയേൽ ഇന്ന് ഇറാൻ്റെ തന്ത്രപ്രധാനമായ ആണവ കേന്ദ്രങ്ങളായ ഫോർദോ, ഇസ്ഫഹാൻ തുടങ്ങിയ ഇടങ്ങളിൽ ആക്രമണം നടത്തിയിരുന്നു. തെഹ്‌റാനിലെ മെഹ്‌റാബാദ് അന്താരാഷ്ട്ര വിമാനത്താവളത്തിലും ഇന്ന് പുലർച്ചെ ഇസ്രയേൽ ആക്രമണം നടത്തിയതായാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ രാജ്യത്തെ ഭൂഗർഭ ആണവനിലയങ്ങൾ സുരക്ഷിതമാണെന്നാണ് ഇറാൻ വ്യക്തമാക്കിയെങ്കിലും നദാൻസ് ആണവ കേന്ദ്രം തകർന്നുവെന്നാണ് യുഎൻ ന്യൂക്ലിയർ വാച്ച്ഡോഗ് റിപ്പോർട്ട് ചെയ്യുന്നത്.