‘ഹൃദയങ്ങൾ കീഴടക്കിയ പിതാവ്’; ബിഷപ്പ് മാർ തൂങ്കുഴിയുടെ വിയോഗത്തിൽ അനുശോചന പ്രവാഹം; അഗാധ ദുഃഖം രേഖപ്പെടുത്തി ഷിക്കാഗോ മെത്രാൻ മാർ ജോയി ആലപ്പാട്ട്

ജോർജ് അമ്പാട്ട്

ഷിക്കാഗോ: തൃശൂർ അതിരൂപതയുടെ ആർച്ച് ബിഷപ്പായിരുന്ന മാർ ജേക്കബ്ബ് തൂങ്കുഴി പിതാവിന്‍റെ നിര്യാണത്തിൽ ഷിക്കാഗോ രൂപതാ മെത്രാൻ മാർ ജോയി ആലപ്പാട്ട് ആഗാധമായ ദുഖം രേഖപ്പെടുത്തി. അഭിവന്ദ്യ മാർ ജേക്കബ്ബ് തൂങ്കുഴി പിതാവ് ജീവിത വിശുദ്ധിയും ലാളിത്യവും ജീവിതകാലം മുഴുവനും കാത്തുസൂക്ഷിച്ച മഹത് വ്യക്തിയാണെന്ന് മാർ ജോയി ആലപ്പാട്ട് പ്രത്യേകം എടുത്തു പറഞ്ഞു.

മാനന്തവാടിയിൽ നിന്നും1997 ഫെബ്രുവരിയിൽ വിരുന്നുകാരനായി വന്ന് തൃശൂരിന്‍റെ ഹൃദയം കീഴടക്കിയ മാർ തുങ്കുഴിയുടെ പുഞ്ചിരിയും പിതൃഹൃദയത്തിന്‍റെ ഊഷമളതയും വിശ്വാസി സമൂഹം ഒരിക്കലും മറക്കില്ലെന്നും മാർ ആലപ്പാട്ട് വിവരിച്ചു.

ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഇടയൻ എന്ന് ബൈബിളിൽ പറഞ്ഞിരിക്കുന്നത് തൂങ്കുഴി പിതാവിന്‍റെ കാര്യത്തിലും ശരിയാണ്. ഒരിക്കൽ പരിചയപ്പെട്ടു കഴിഞ്ഞാൽ പേര് പഠിച്ച് വയ്ക്കുകയും പേര് ചേർത്ത് വിളിക്കുകയും ചെയ്യുമായിരുന്നു അദ്ദേഹമെന്നും മാർ ആലപ്പാട്ട് കൂട്ടിച്ചേർത്തു.

തൃശ്ശൂര്‍ അതിരൂപത മുന്‍ മെത്രാപ്പോലീത്തയായിരുന്നു മാര്‍ ജേക്കബ്ബ് തൂങ്കുഴി (95) ഇന്നലെയാണ് കാലം ചെയ്തത്. ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം 2.50 ഓടെയായിരുന്നു മരണം. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. അതിരൂപതയില്‍ ഒരു പതിറ്റാണ്ട് മെത്രാപ്പോലീത്തയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

സഭയുടെ വിദ്യാഭ്യാസരംഗത്തെ പുരോഗതിക്ക് വഴികാട്ടിയായത് തൂങ്കുഴിയായിരുന്നു. ജൂബിലി മിഷന്‍ മെഡിക്കല്‍ കോളേജ്, നഴ്സിങ് കോളേജ്, ജ്യോതി എന്‍ജിനീയറിങ് കോളജ്, മുള്ളൂര്‍ക്കരയിലെ മഹാ ജൂബിലി ബി.എഡ്. കോളേജ്, മുളയം മേരിമാതാ മേജര്‍ സെമിനാരി, പെരിങ്ങണ്ടൂരില്‍ എയ്ഡ്സ് രോഗികളെ സംരക്ഷിക്കുന്ന മാര്‍ കുണ്ടുകുളം മെമ്മോറിയല്‍ റിസര്‍ച്ച് ആന്‍ഡ് റിഹാബിലിറ്റേഷന്‍ സെന്റര്‍ (ഗ്രേയ്സ് ഹോം), കുരിയച്ചിറ സെയ്ന്റ് ജോസഫ്സ് ടി.ടി.ഐ. എന്നിവ സ്ഥാപിക്കാന്‍ നേതൃത്വം നല്‍കി.

1930 ൽ പാലാ വിളക്കുമാടത്ത് കർഷക കുടുംബത്തിലാണ് തൂങ്കുഴി പിതാവിന്‍റെ ജനനം. കുടുംബം പിന്നിട് കോഴിക്കോട് ജില്ലയിലെ തിരുവമ്പാടിയിലേക്കു കുടിയേറി. തൃശൂർ അതിരൂപതാ ആർച്ച് ബിഷപ്പ് ആകുന്നതിനു മുമ്പ് അദ്ദേഹം മാനന്തവാടി രുപതയുടെ പ്രഥമ ബിഷപ്പ്, താരേശേരി രൂപത ബിഷപ്പ് എന്നീ സ്ഥാനങ്ങൾ വഹിച്ചു. ജീവൻ ടി വിയുടെ സ്ഥാപക ചെർമാനായിരുന്ന അദ്ദേഹം ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ സേവനം ചെയ്യുന്ന ക്രിസ്തുദാസി സന്യാസിനി സമൂഹത്തിന്‍റെയും സിസ്‌റ്റേഴ്സ് ഓഫ് സെന്‍റ് ജോസഫ് ദ വർക്കർ ഭക്ത സമൂഹത്തിന്‍റെയും സ്ഥാപകൻ കൂടിയാണ്.

കബറടക്ക ശുശ്രൂഷയുടെ വിവരങ്ങൾ

അദ്ദേഹത്തിന്‍റെ കബറടക്ക ശുശ്രുഷയുടെ ഒന്നാം ഘട്ടം ഞായറാഴ്ച രാവിലെ 11.30ന് തൃശൂർ അതിരൂപതാ മന്ദിരത്തിലാണ് നടക്കുക. 12.15 വരെ തൃശൂർ ഡോളേഴ്സ‌സ് ബസിലിക്ക പള്ളിയിൽ പൊതുദർശനം ഉണ്ടാകും. ഉച്ചയ്ക്ക് 1.30 ന് തൃശൂർ സ്വരാജ് റൗണ്ട് ചുറ്റി ബസലിക്ക പള്ളിയിൽ നിന്ന് ലൂർദ് പള്ളിയിലേക്ക് വിലാപയാത്ര. 22 തിങ്കൾ രാവിലെ ഒൻപതരക്ക് കബറടക്ക ശുശ്രുഷയുടെ രണ്ടാം ഘട്ടം തൃശൂർ ലൂർദ്ദ് കത്തിഡ്രൽ ദേവാലയത്തിൽ നടക്കും. ഉച്ചയ്ക്ക് ഒരു മണിക്ക് ഭൌതികശരീരം കോഴിക്കോട് കോട്ടുളിയിലെ ക്രിസ്തുദാസി സന്യാസിനി സമൂഹത്തിന്‍റെ ഹോം ഓഫ് ലൗ ജനറലേറ്റിലേക്ക് കൊണ്ടുപോകും. വൈകിട്ട് ആറിന് കബറടക്ക ശുശ്രുഷയുടെ സമാപന തിരുകർമ്മങ്ങൾ നടക്കും.

More Stories from this section

family-dental
witywide