പാർട്ടിയെ അറിയിക്കാതെ തരൂർ വീണ്ടും വിദേശ പര്യടനത്തിന്; യുകെയും റഷ്യയും സന്ദർശിക്കും

ദില്ലി : പാർട്ടിയെ അറിയിക്കാതെ കോൺഗ്രസ് നേതാവും തിരുവനന്തപുരം എംപിയുമായ ശശി തരൂർ വീണ്ടും വിദേശ പര്യടനത്തിന് ഒരുങ്ങുന്നു. വിദേശകാര്യ പാർലമെന്ററി സമിതി അധ്യക്ഷനെന്ന നിലയിൽ ഇത്തവണ യുകെ, റഷ്യ തുടങ്ങിയ രാജ്യങ്ങൾ സന്ദർശിക്കും. രണ്ടാഴ്ചയോളം നീളുന്ന പര്യടനത്തിൽ നയതന്ത്രതല കൂടിക്കാഴ്ചകളും അജണ്ടയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതുവരെയും കോൺഗ്രസ് നേതൃത്വത്തോട് തരൂരിന്റെ യാത്രയ്ക്ക് അനുമതി തേടിയിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ.

ഹൈക്കമാന്‍ഡ് ശശി തരൂരിന്‍റെ പ്രതിഷേധ നിലപാടില്‍ മറ്റ് നേതാക്കൾ പരസ്യ പ്രസ്താവനകള്‍ നടത്തുന്നത് വിലക്കിയിട്ടുണ്ട്. തരൂർ വിഷയത്തില്‍ പരസ്യ പ്രതികരണം വേണ്ടെന്ന് ദേശീയ നേതാക്കള്‍ക്കും സംസ്ഥാന നേതാക്കള്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. തരൂരിന്‍റെ പ്രസ്താവനകള്‍ അവഗണിക്കാനാണ് ഹൈക്കാമാന്‍ഡ് തീരുമാനം. പാര്‍ട്ടിയും താനും തമ്മില്‍ അഭിപ്രായ ഭിന്നയുണ്ടെന്ന് തുറന്ന് പറയാന്‍ നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് ദിനം തന്നെ ശശി തരൂര്‍ തെരഞ്ഞെടുത്തത് യാദൃശ്ചികമല്ലെന്നാണ് ഹൈക്കമാന്‍ഡ് നേതൃത്വം കരുതുന്നത്. ആര്‍എസ്എസ് ബന്ധം ഉന്നയിച്ച് വോട്ടെടുപ്പ് ദിനം സിപിഎമ്മിനെ പ്രതിരോധത്തിലാക്കി നിര്‍ത്തി മണിക്കൂറുകള്‍ക്കുള്ളില്‍ സ്വന്തം പാര്‍ട്ടിയെ ദുര്‍ബലമാക്കുന്ന നിലപാട് തരൂര്‍ സ്വീകരിച്ചതിൽ ഹൈക്കമാന്‍ഡ് നേതൃത്വം കടുത്ത പ്രതിഷേധത്തിലാണ്. പാര്‍ട്ടി ലൈന്‍ നിരന്തരം ലംഘിക്കുന്ന തരൂര്‍ എന്ത് പറഞ്ഞാലും അവഗണിക്കുകയെന്ന പതിവ് നിലപാട് തുടരാനാണ് ഹൈക്കമാന്‍ഡിന്‍റെ തീരുമാനം.

More Stories from this section

family-dental
witywide