
എമ്പുരാൻ സിനിമയുമായി ബന്ധപെട്ടുള്ള വിവാദത്തിൽ ഖേദം പ്രകടിപ്പിച്ച മോഹൻലാലിനെതിരെ കോൺഗ്രസ് മുഖപത്രത്തിൽ രൂക്ഷ വിമർശനം. സംഘപരിവാർ ഭീഷണിയ്ക്കു മുന്നിൽ മലയാളത്തിന്റെ മഹാനടൻ കീഴടങ്ങിയതിൽ അതിരൂക്ഷ വിമർശനമുൾക്കൊള്ളുന്ന തലക്കെട്ടും വാർത്തയുമായാണ് ഇന്നത്തെ വീക്ഷണം പത്രം പുറത്തിറങ്ങിയത്. തേൻമാവിൻ കൊമ്പത്ത് എന്ന സിനിമയിലെ പ്രസിദ്ധമായ ‘ലേലു അല്ലൂ.. ലേലു അല്ലൂ … ലേലു അല്ലൂ എന്ന ഡയലോഗ് തലക്കെട്ടാക്കി, മരത്തിൽ കെട്ടിയിട്ടിരിക്കുന്ന ലാലിൻ്റെ പടവുമായാണ് കോൺഗ്രസ് മുഖപത്രത്തിൻ്റെ ഹെഡ് ലൈൻ സ്റ്റോറി.
‘കീഴടങ്ങൽ പ്രഖ്യാപിച്ചു കൊണ്ടുള്ള മോഹൻലാലിൻ്റെ സോഷ്യൽ മീഡിയ പോസ്റ്റ് സംഘഭീഷണിയുടെ ആഴം വ്യക്തമാക്കുന്നതാണ്. നാല് ദിവസം പ്രദർശിപ്പിച്ച സിനിമയിൽ നിന്ന് 17ഓളം സീനുകൾ വെട്ടിമാറ്റാൻ എമ്പുരാൻ ടീം നിർബന്ധിതരായി. സംവിധായകൻ പൃഥിരാജിനെ ലക്ഷ്യമിട്ട് നടത്തിയ സൈബർ ആക്രമണത്തിനൊടുവിൽ മോഹൻലാലിൻ്റെ കുറ്റസമ്മതം കൂടിയായപ്പോൾ ആവിഷ്കാര സ്വാതന്ത്ര്യത്തിൻ്റെ ഭാവിക്കുമേൽ കരിനിഴൽ കൂടിയായി എന്നാണ് വീക്ഷണത്തിൻ്റെ വിമർശനം.
കേന്ദ്ര ഏജൻസിയെ കാണിച്ച് എമ്പുരാൻ്റെ അണിയറക്കാരെ വിരട്ടുകയാണ്. നിർമ്മാതാക്കളായ ഗോകുലം ഗോപാലനും ആൻ്റണി പെരുമ്പാവൂരും പരിവാർ ഭീഷണിക്കു മുന്നിൽ അടിയറവു പറഞ്ഞു. ആൻ്റണി പെരുമ്പാവൂരിനെതിരായ ഇഡി അന്വേഷണം തനിക്കെതിരായ അന്വേഷണമായി മാറുമെന്ന് ഉറപ്പായതുകൊണ്ടാണ് ലാൽ ലേലു അല്ലു മോഡൽ മാപ്പുപറച്ചിൽ നടത്തിയതെന്നും കോൺഗ്രസ് പത്രം ആക്ഷേപിക്കുന്നു. പൊതുവിൽ എല്ലാവരും മോഹൻലാലിനോട് കാണിക്കാറുള്ള സൗമനസ്യം തെല്ലുമില്ലാതെയാണ് ഇത്തവണ കോൺഗ്രസ് പത്രത്തിൻ്റെ കടന്നാക്രമണമെന്നത് ശ്രദ്ദേയമാണ്.