
വയനാട് ഡിസിസി ട്രഷറര്‍ എന്‍ എം വിജയന്റെ കുടുംബത്തിന്റെ ബാങ്കിലെ കുടിശ്ശിക കോണ്‍ഗ്രസ് അടച്ചുതീർത്തു. കെപിസിസി ബത്തേരി ബാങ്കില്‍ 60 ലക്ഷം രൂപയാണ് അടച്ചത്. ആത്മഹത്യ ചെയ്ത എന്‍ എം വിജയന്റെ ബാധ്യത സെപ്റ്റംബര്‍ 30ന് മുന്‍പായി അടച്ച് തീര്‍ത്തില്ലെങ്കില്‍ ഒക്ടോബര്‍ രണ്ട് മുതല്‍ സത്യഗ്രഹം നടത്തുമെന്ന് വിജയന്റെ കുടുംബം കോണ്‍ഗ്രസിന് മുന്നറിയിപ്പ് നല്‍കിയിരുന്നു.
കുടിശ്ശിക തീര്‍ക്കാന്‍ കോണ്‍ഗ്രസിന് നിയമപരമായ ഉത്തരവാദിത്തം ഇല്ലെങ്കിലും ധാര്‍മിക ഉത്തരവാദിത്തത്തിന്റെ പേരില്‍ ബാധ്യത ഏറ്റെടുക്കുമെന്നായിരുന്നു കോൺഗ്രസ് പറഞ്ഞത്. ബാങ്ക് ബാധ്യതയിൽ തന്റെ പിതാവ് പാര്‍ട്ടിക്ക് വേണ്ടിയുണ്ടാക്കിയ ബാധ്യത തങ്ങളുടെ തലയിലിടാന്‍ നോക്കുന്നതായി വിജയന്റെ മരുമകള്‍ പത്മജയും പ്രതികരിച്ചിരുന്നു.
എന്‍ എം വിജയന്‍ 2007 കാലഘട്ടത്തില്‍ എടുത്ത ലോണ്‍ ബിസിനസ് ആവശ്യങ്ങള്‍ക്കല്ല പാർട്ടിക്കായാണ് ഉപയോഗിച്ചതെന്നാണ് കുടുംബം പറയുന്നത്. എന്‍എം വിജയന്റെയും മകന്റെയും മരണത്തില്‍ സുല്‍ത്താന്‍ ബത്തേരി എംഎല്‍എ ഐ സി ബാലകൃഷ്ണന്‍, വയനാട് ഡിസിസി അധ്യക്ഷന്‍ എന്‍ഡി അപ്പച്ചന്‍, കെ കെ ഗോപിനാഥന്‍ എന്നിവര്‍ക്കെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റവും ചുമത്തിയിരുന്നു.