കാനഡയില്‍ കാര്‍ണിക്ക് ഭരണത്തുടര്‍ച്ച; അഭിനന്ദിച്ച് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാവ് പിയറി പോളിവെര്‍

ഓട്ടവ: കാനഡയിലെ പൊതു തിരഞ്ഞെടുപ്പില്‍ മാര്‍ക് കാര്‍ണിയുടെ നേതൃത്വത്തിലുള്ള ലിബറല്‍ പാര്‍ട്ടിക്ക് ഭരണത്തുടര്‍ച്ചയെന്ന് റിപ്പോര്‍ട്ട്. കാര്‍ണിയുടെ വിജയം പ്രാദേശിക മാധ്യമങ്ങളാണ് ഉറപ്പിച്ചത്. കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാവ് പിയറി പോളിവെര്‍ പരാജയം അംഗീകരിക്കുകയും പ്രധാനമന്ത്രി മാര്‍ക് കാര്‍ണിയെ അഭിനന്ദിക്കുകയും ചെയ്തു.

പോരാട്ടം തുടരുന്നതില്‍ അഭിമാനമെന്നും 20 സീറ്റുകളില്‍ മികച്ച നേട്ടമുണ്ടായെന്നും 1988 നുശേഷം ഏറ്റവും ഉയര്‍ന്ന വോട്ട് വിഹിതം ലഭിച്ചെന്നും പിയറി പോളിവെര്‍ പറഞ്ഞു. വിവിധ കനേഡിയന്‍ മാധ്യമങ്ങള്‍ ലിബറല്‍ പാര്‍ട്ടി അടുത്ത സര്‍ക്കാര്‍ രൂപീകരിക്കുമെന്നു വ്യക്തമാക്കി.

തിരഞ്ഞെടുപ്പില്‍ വമ്പന്‍ പരാജയം ഏറ്റുവാങ്ങിയ ന്യൂ ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവ് ജഗ്മീത് സിങ് രാജിവച്ചു. ”ന്യൂ ഡെമോക്രാറ്റിക്കിന് നിരാശയുടെ ദിവസമാണ്. എന്നാല്‍ നല്ലൊരു കാനഡയെക്കുറിച്ച് സ്വപ്നം കാണാനാവില്ലെന്നു പറയുന്നതു വിശ്വസിക്കുമ്പോള്‍ മാത്രമാണു നമ്മള്‍ പരാജയപ്പെടുന്നത്. കൂടുതല്‍ സീറ്റുകളില്‍ എന്‍ഡിപിക്ക് വിജയിക്കാന്‍ കഴിയാത്തതില്‍ നിരാശയുണ്ട്. പക്ഷേ നമ്മുടെ പ്രസ്ഥാനത്തെക്കുറിച്ച് ഓര്‍ത്ത് നിരാശയില്ല. നമ്മുടെ ഈ പാര്‍ട്ടിയില്‍ എനിക്ക് പ്രതീക്ഷയുണ്ട്. ഈ രാജ്യത്തെ നിര്‍മിച്ചത് ന്യൂ ഡെമോക്രാറ്റുകളാണ്. ഞങ്ങള്‍ എവിടെയും പോകുന്നില്ല” – ജഗ്മീത് സിങ് എക്‌സില്‍ കുറിച്ചു.