
സിംഗപ്പൂരിൽ നിന്ന് മുംബൈയിലേക്ക് പോകവേ കേരളത്തീരത്ത് വെച്ച് തീ പിടിച്ച വാൻ ഹായ് 503 ചരക്ക് കപ്പലിൽ നിന്ന് കടലിൽപോയ കണ്ടെയ്‌നറുകൾ മറ്റന്നാൾ മുതൽ കേരള തീരത്ത് അടിയാൻ സാധ്യത. ജൂൺ16,18 തീയതികൾ മുതൽ തീരത്തടിയും. എറണാകുളം ജില്ലയുടെ തെക്കു ഭാഗത്തും ആലപ്പുഴ- കൊല്ലം ജില്ലകളുടെ തീരങ്ങളിലുമായാണ് കണ്ടെയ്‌നറുകൾ വന്നടിയാൻ സാധ്യതയുള്ളതെന്ന് കോസ്റ്റ് ഗാർഡ് മുന്നറിയിപ്പ് നൽകി. പൊതുജനങ്ങൾ കപ്പലിൽ നിന്ന് വീണത് എന്ന് സംശയിക്കുന്നതായ ഒരു വസ്തുവും കടൽ തീരത്ത് കണ്ടാൽ സ്പർശിക്കാൻ പാടുള്ളതല്ല. 200 മീറ്റർ എങ്കിലും അകലം പാലിച്ച് മാത്രം നിൽക്കുക. ഇത്തരം വസ്തുക്കൾ കാണുന്നുണ്ടെങ്കിൽ ഉടൻ തന്നെ 112 ൽ വിളിച്ച് വസ്തു കാണപ്പെട്ട സ്ഥലം എവിടെയാണെന്ന വിവരം അറിയിക്കണമെന്നും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിർദേശിച്ചു.
ഈ മാസം ഒൻപതിനാണ് കണ്ണൂർ അഴീക്കൽ തീരത്ത് നിന്ന് 44 നോട്ടിക്കൽ മൈൽ അകലെ സിംഗപ്പൂർ ചരക്ക് കപ്പലായ വാൻ ഹായ് 503 ന് തീപിടിക്കുന്നത്. സ്ഫോടക വസ്തുക്കളും മാരക വിഷപദാർഥങ്ങളും അടങ്ങിയ വസ്തുക്കളാണ് കപ്പലിൽ ഉള്ളത്. . നിലവിൽ കപ്പലിലെ തീ നിയന്ത്രണവിധേയമാക്കാൻ കഴിഞ്ഞെങ്കിലും തീ പൂർണമായും അണയ്ക്കാൻ സാധിച്ചിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ.