
തിരുവനന്തപുരം: സംസ്ഥാനത്ത് ബലിപെരുന്നാൾ അവധിയുടെ പേരിൽ പുതിയ വിവാദം. സര്‍ക്കാര്‍ കലണ്ടറിൽ നാളെ രേഖപ്പെടുത്തിയിരുന്ന അവധി മറ്റന്നാളേക്ക് മാറ്റിയതാണ് വിവാദത്തിന് കാരണം. മുഖ്യമന്ത്രി തീരുമാനത്തിൽ ഒപ്പുവച്ചതോടെ ഇക്കുറി പെരുന്നാൾ അവധി ശനിയാഴ്ച മാത്രമായി ചുരുങ്ങി. സാധാരണ ഗതിയിൽ രണ്ട് ദിവസം കിട്ടുമായിരുന്ന അവധിയാണ് ഒറ്റ ദിവസത്തിലേക്ക് ചുരുങ്ങിയത്. അവധി ഒറ്റദിവസമാക്കിയതിനെ വിമർശിച്ച് കോൺഗ്രസും മുസ്ലീം ലീഗുമടക്കമുള്ള രാഷ്ട്രീയ പാർട്ടികളടക്കം രംഗത്തെത്തി. വെള്ളിയാഴ്ച പെരുന്നാള്‍ അവധി നിഷേധിച്ചത് തെറ്റെന്ന് കെ പി സി സി വർക്കിംഗ് പ്രസിഡന്‍റ് എ പി അനില്‍കുമാറും വെള്ളിയും കൂടി അവധിയായി പ്രഖ്യാപിക്കണമെന്ന് ലീഗ് ജനറൽ സെക്രട്ടറി പി എം എ സലാമും പറഞ്ഞു. കൂടാതെ അധ്യാപക സംഘടനയായ കെപിഎസ്ടിഎയും വിമർശനവുമായെത്തി. നാളത്തെ പെരുന്നാൾ അവധി ഇന്ന് റദ്ദാക്കിയത് ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതിന് തുല്യമാണെന്ന് ഷാഫി പറമ്പിൽ എം പിയും പ്രതികരിച്ചു.
കുട്ടികൾക്ക് ഇത്തവണ അവധിയില്ലാതാക്കിയ നടപടിക്കെതിരെ പരക്കെ വിമർശനമുയരുന്നുണ്ട്. കേരളത്തിൽ ബക്രീദ് അവധി കലണ്ടർ പ്രകാരം ജൂൺ 6 വെള്ളിയാഴ്ചയാണ്. എന്നാൽ ഇപ്പോൾ വന്ന സർക്കാർ ഉത്തരവ് അനുസരിച്ച് ബക്രീദ് അവധി വെള്ളിയാഴ്ചയ്ക്ക് പകരം ശനിയാഴ്ചയാക്കി മാറ്റി. ഇതോടെ ശനിയാഴ്ച അവധിയുള്ള വിദ്യാർത്ഥികൾക്ക് ബക്രീദിന് ഒരു ദിവസം പോലും സർക്കാർ അവധി നൽകാത്ത സാഹചര്യമാണ് എന്നാണ് വിമര്‍ശനം. വിദ്യാഭ്യാസ കലണ്ടർ അനുസരിച്ച് വെള്ളിയാഴ്ച ബക്രീദ് അവധിയാണ്. ഈ ദിവസം ഒഴിവാക്കിയാണ് പ്രവൃത്തി മണിക്കൂറുകൾ ഉൾപ്പെടെ കണക്കാക്കിയിട്ടുള്ളത്. എന്നിട്ടും യാതൊരു കാരണവുമില്ലാതെ വിദ്യാർത്ഥികൾക്ക് വെള്ളിയാഴ്ച ബക്രീദ് അവധി നിഷേധിച്ചത് വിവേചനപരമാണെന്നാണ് വിമർശനം.
നാളത്തെ പെരുന്നാൾ അവധി മാറ്റിയതിനെതിരെ മുസ്ലീം ലീഗ്
നാളത്തെ പെരുന്നാൾ അവധി മാറ്റിയത് തെറ്റായ നടപടിയെന്നും നാളെ അവധി പ്രഖ്യാപിക്കണമെന്നും മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡണ്ട് പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങൾ ആവശ്യപ്പെട്ടു. ജൂൺ 6 വെള്ളി അറഫാ ദിനമായതിനാലും നേരത്തെ സർക്കാർ രേഖപ്പെടുത്തിയ അവധി ആയതിനാലും അന്നേ ദിവസത്തെ അവധി മാറ്റിയ സർക്കാർ നടപടി പ്രതിഷേധാർഹമാന്നെന്ന് പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങൾ. ശനി, ഞായർ ദിവസങ്ങളിൽ വിദ്യാലയങ്ങൾക്ക് നേരത്തെ തന്നെ അവധിയാണ്. വെള്ളിയാഴ്ചത്തെ അവധി ശനിയാഴ്ചയിലേക്ക് മാറ്റിയെന്ന് പറഞ്ഞ് തത്വത്തിൽ അധ്യാപകർക്കും വിദ്യാർത്ഥികൾക്കും മറ്റു ജീവനക്കാർക്കും നേരത്തെ പ്രഖ്യാപിച്ചത് പ്രകാരമുള്ള അവധിയും ഇല്ലാതാക്കുകയാണ് സർക്കാർ ചെയ്തത്. വെള്ളിയാഴ്ച അവധി ഇല്ലെങ്കിൽ വിദൂരങ്ങളിൽ ജോലി ചെയ്യുന്നവർക്ക് ബലി പെരുന്നാളിന് നാട്ടിൽ എത്താൻ കഴിയാത്ത അവസ്ഥയാണുണ്ടാകുന്നത്. പെരുന്നാളിന് മതിയായ അവധി നൽകണമെന്ന ആവശ്യം എത്രയോ കാലമായി ഉയരുന്നതാണ്. നാളെ കലണ്ടറിൽ ചുവപ്പുള്ളതിനാൽ ഈ സമയം വരേയും നാളെ അവധിയാണന്ന ഉറപ്പിലാണ് അധ്യാപകരും വിദ്യാർഥികളും ഉദ്യോഗസ്ഥരും ഉണ്ടായിരുന്നത്. പെട്ടെന്ന് നാളെ പ്രവൃത്തി ദിനമാക്കിക്കൊണ്ടുള്ള സർക്കാറിൻ്റെ അറിയിപ്പ് ഒരു വിഭാഗത്തിൻ്റെ ആഘോഷത്തോടുള്ള അവഗണനയായി മാത്രമേ കാണാനാകൂ. ഇത് പുനഃപരിശോധിക്കണമെന്നും അബ്ബാസ് അലി തങ്ങൾ ആവശ്യപ്പെട്ടു.