
ഭോപ്പാല്‍: മധ്യപ്രദേശിൽ ചുമ മരുന്ന് കഴിച്ച് ഒരു കുഞ്ഞിൻ്റെ കൂടി ജീവൻ നഷ്ടമായി. മധ്യപ്രദേശിലെ ചിന്ദ്‌വാരയിലാണ് ചുമ മരുന്ന് കഴിച്ച് അംബിക വിശ്വകര്‍മ എന്ന മൂന്ന് വയസുകാരി മരിച്ചത്. ചുമ മരുന്ന് കഴിച്ചതിന് പിന്നാലെ കുഞ്ഞിന്‍റെ കിഡ്‌നി തകരാറിൽ ആകുകയായിരുന്നു. നാഗ്പൂരിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് കുഞ്ഞിൻ്റെ മരണം. ഇതോടെ മധ്യപ്രദേശില്‍ ചുമ മരുന്ന് കഴിച്ചുള്ള മരണം 25 ആയി ഉയര്‍ന്നു. നിലവില്‍ ചിന്ദ്‌വാരയില്‍ നിന്നും ബെടുല്‍ ജില്ലയില്‍ നിന്നും ഓരോ കുട്ടി വീതം നഗ്പൂരില്‍ ചികിത്സയിലാണ്.
സെപ്റ്റംബര്‍ 14നാണ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നും ആരോഗ്യനിലയില്‍ ഒരു പുരോഗതിയും കാണിച്ചിരുന്നില്ലെന്നും ചിന്ദ്‌വാര അഡീഷണല്‍ കളക്ടര്‍ ധിരേന്ദ്ര സിങ് പറഞ്ഞു. ഡോക്ടര്‍മാരുടെ നിര്‍ദേശമില്ലാതെ കുട്ടിക്ക് ചുമയുടെ മരുന്ന് നല്‍കുകയായിരുന്നുവെന്നും കുട്ടിയുടെ മെഡിക്കല്‍ റിപ്പോര്‍ട്ട് പരിശോധിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ചുമ മരുന്ന് കഴിച്ചതിന് ശേഷം വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്നാണ് മുഴുവന്‍ കുഞ്ഞുങ്ങളും മരിച്ചത്.
കുട്ടികള്‍ കഴിച്ച കോള്‍ഡ്രിഫ് കഫ്‌സിറപ്പില്‍ ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കുന്ന ഡൈത്തലീന്‍ ഗ്ലൈക്കോള്‍ 45 ശതമാനം അടങ്ങിയിട്ടുണ്ടെന്ന് പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ പ്രദേശത്തെ ഡോക്ടറായ പ്രവീണ്‍ സോണിയെ ചിന്ദ്‌വാര പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ജി രഘുനാഥന്‍ എന്ന ഫാര്‍മ കമ്പനിയുടെ ഉടമയായ ഇയാള്‍ നിരവധി കുട്ടികള്‍ക്ക് ചുമ മരുന്ന് നിര്‍ദേശിച്ചിരുന്നുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് അറസ്റ്റ്.
Cough syrup deaths: another child from Madhya Pradesh dies during treatment in Nagpur