
ഡൽഹി: രാജ്യത്ത് വീണ്ടും കൊവിഡ് ആശങ്ക കനക്കുന്നു. പുതിയ വകവേദം കണ്ടെത്തിയതിന് ശേഷം കേസുകളുടെ എണ്ണം ക്രമാനുഗതമായി ഉയരുകയാണ്. ഇതുവരെ രാജ്യത്തെ പുതിയ കേസുകളുടെ എണ്ണം ഏഴായിരം കടന്നു. 24 മണിക്കൂറിനിടെ 306 കേസുകൾ കൂടിയായതോടെ ആകെ കേസുകൾ 7121 ആയി ഉയർന്നിട്ടുണ്ട്. കേരളത്തിലാണ് ഏറ്റവും കൂടുതൽ കൊവിഡ് വ്യാപനം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പുതുതായി 170 കേസുകൾ കൂടി സ്ഥിരീകരിച്ച കേരളത്തിൽ ആകെ രോഗികൾ 2223 ആയി. 24 മണിക്കൂറിനിടെ രാജ്യത്ത് 6 കൊവിഡ് മരണങ്ങളും സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 3 മരണം കേരളത്തിലാണ്. 87 വയസുള്ള സ്ത്രീയും, 78 ഉം 69 ഉം വയസുള്ള പുരുഷൻമാരുമാണ് കഴിഞ്ഞ ദിവസം കൊവിഡ് ബാധിച്ച് മരിച്ചത്.
ദില്ലി, മഹാരാഷ്ട്ര, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിവും കൊവിഡ് ജാഗ്രത ഉയരുകയാണ്. ഇവിടങ്ങളിൽ അഞ്ഞൂറിൽ കൂടുതൽ കേസുകളുണ്ട്. രാജ്യത്തെ കൊവിഡ് കേസുകളിൽ 31 ശതമാനവും നിലവിൽ കേരളത്തിലാണ്. ഈ സാഹചര്യത്തിൽ കൊവിഡ് ജാഗ്രത നിർദ്ദേശിച്ച് ആരോഗ്യമന്ത്രി വീണ ജോർജ് രംഗത്തെത്തിയിട്ടുണ്ട്.
പ്രായമായവരിലും മറ്റ് അനുബന്ധ രോഗമുള്ളവരിലും കൊവിഡ് ഗുരുതരമാകുന്നു എന്നതിനാല്‍ പ്രത്യേകം ശ്രദ്ധിക്കമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ആവശ്യപ്പെട്ടിട്ടുണ്ട്. പൊതുയിടങ്ങളിലും യാത്രകളിലും മാസ്‌ക് ധരിക്കണം. കൊവിഡ് വകഭേദം അറിയാനുള്ള ജിനോമിക് സീക്വന്‍സിംഗ് നടത്തി വരുന്നു. ദക്ഷിണ പൂര്‍വേഷ്യന്‍ രാജ്യങ്ങളില്‍ പകരുന്ന ഒമിക്രോണ്‍ ജെ എന്‍ 1 വകഭേദങ്ങളായ എല്‍ എഫ് 7, എക്‌സ് എഫ് ജി ആണ് കേരളത്തില്‍ കൂടുതലായി കണ്ട് വരുന്നത്. ഈ വകഭേദങ്ങള്‍ക്ക് തീവ്രത കൂടുതലല്ലെങ്കിലും രോഗ വ്യാപന ശേഷി കൂടുതലാണ്. സംസ്ഥാനത്ത് നിലവില്‍ 2223 കൊവിഡ് ആക്ടീവ് കേസുകളാണുള്ളത്. 96 പേരാണ് ചികിത്സയിലുള്ളത്. അവരില്‍ ഭൂരിപക്ഷം പേരും മറ്റ് രോഗങ്ങളുള്ളവരാണ്. എറണാകുളം ജില്ലയില്‍ 431 കേസുകളും കോട്ടയത്ത് 426 കേസുകളും തിരുവനന്തപുരത്ത് 365 കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
രോഗലക്ഷണമുള്ളവര്‍ക്ക് കൊവിഡ് പരിശോധന നടത്താന്‍ എല്ലാ ആശുപത്രികള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഓക്‌സിജന്‍ ലഭ്യത ഉറപ്പാക്കാന്‍ നിര്‍ദേശം നല്‍കിയതായും മന്ത്രി വ്യക്തമാക്കി. ജലദോഷം, തൊണ്ടവേദന, ചുമ, ശ്വാസതടസം തുടങ്ങിയ രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം. ആശുപത്രികളില്‍ മാസ്‌ക് നിര്‍ബന്ധമാണ്. ഇടയ്ക്കിടയ്ക്ക് സോപ്പ് ഉപയോഗിച്ചോ സാനിറ്റെസര്‍ ഉപയോഗിച്ചോ കൈകള്‍ വൃത്തിയാക്കേണ്ടതാണെന്നും മന്ത്രി ആവശ്യപ്പെട്ടു.