
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോർപ്പറേഷനിലുണ്ടായ കനത്ത പരാജയത്തിൽ സിപിഎം ജില്ലാ കമ്മിറ്റിയിൽ രൂക്ഷ വിമർശനം. മുൻ മേയർ ആര്യ രാജേന്ദ്രന്റെ അഹങ്കാരവും കടുകാര്യസ്ഥതയും വോട്ടർമാർക്കിടയിൽ തിരിച്ചടിയായെന്ന് ഭൂരിഭാഗം അംഗങ്ങളും ചൂണ്ടിക്കാട്ടി. മുൻ മേയർ വി കെ പ്രശാന്ത് ആര്യയ്ക്കെതിരെ നേരിട്ട് രൂക്ഷ വിമർശനമുന്നയിച്ചു. ജില്ലയിലെ കടുത്ത വിഭാഗീയതയും തോൽവിക്ക് പ്രധാന കാരണമായി ഉയർത്തിക്കാട്ടപ്പെട്ടു.
ജില്ലാ നേതൃത്വത്തിൽ ഒരു സെക്രട്ടറി മാത്രമല്ല, മൂന്ന് വിഭാഗങ്ങൾ നയിക്കുന്ന മൂന്ന് നേതാക്കളുണ്ടെന്ന വിമർശനവും ശക്തമായി ഉയർന്നു. ഈ വിഭാഗങ്ങൾ പരസ്പരം തീരുമാനങ്ങൾ പരാജയപ്പെടുത്തുന്ന സാഹചര്യമാണ് നിലനിൽക്കുന്നതെന്ന് അംഗങ്ങൾ ആരോപിച്ചു. ശബരിമല സ്വർണക്കൊള്ള, മുഖ്യമന്ത്രിയുടെ വെള്ളാപ്പള്ളി നടേശനൊപ്പമുള്ള കാർ യാത്ര, ആഗോള അയ്യപ്പ സംഗമത്തിൽ യോഗി ആദിത്യനാഥിന്റെ സന്ദേശം വായിച്ചത് തുടങ്ങിയവയും തിരിച്ചടിയായെന്ന് വിലയിരുത്തി.
സ്ഥാനാർഥി നിർണയത്തിലുണ്ടായ പാളിച്ചകളും ചർച്ചയായി. നിർണയം വൈകിയതിനാൽ പലയിടത്തും സ്വയം പ്രഖ്യാപിത സ്ഥാനാർഥികൾ ഉണ്ടായി. എതിർചേരികൾ സ്റ്റാർ സ്ഥാനാർഥികളെ കണ്ടെത്തിയപ്പോൾ എൽഡിഎഫിന് അത് സാധിച്ചില്ല. ഭരണത്തിന് എല്ലാം വിട്ടുകൊടുത്ത് പാർട്ടി മാറിനിൽക്കുന്ന സമീപനവും തോൽവിക്ക് കാരണമായെന്ന് ജില്ലാ കമ്മിറ്റി വിമർശിച്ചു.















