
കൊച്ചി : അനശ്വര കലാകാരൻ ശ്രീനിവാസൻ്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. നർമത്തിന്റെ മേമ്പോടിയോടെ സാധാരണക്കാരന്റെ പ്രശ്നങ്ങൾ വെള്ളിത്തിരയിലെത്തിക്കുവാൻ ശ്രീനിവാസനു സവിശേഷമായ കഴിവുണ്ടായിരുന്നുവെന്നും ഉൾക്കാമ്പുള്ള പ്രമേയങ്ങളെ അതീവഹൃദ്യമായി അവതരിപ്പിക്കുവാനുള്ള അദ്ദേഹത്തിന്റെ സർഗ്ഗശേഷി സിനിമയുള്ള കാലത്തോളം സ്മരിക്കപ്പെടുമെന്നും അദ്ദേഹം ഓർമ്മിച്ചു.
എം.വി. ഗോവിന്ദൻ്റെ വാക്കുകൾ
‘‘മലയാളികളുടെ ചിന്തകളെയും ഭാവനയെയും നർമബോധത്തെയും ആഴത്തിൽ സ്പർശിച്ച അയാൾ കഥയെഴുത്ത് നിർത്തി. കാലത്തിന്റെ അക്കരെ അക്കരെ അക്കരെനിന്ന് ഇനിയും സിനിമാ ലോകത്തിന് ആ മഹാപ്രതിഭ നിത്യപ്രചോദനമാകും. അവസാനം കണ്ടപ്പോഴും ശാരീരികമായ പലവിധ അവശതകൾക്കിടയിലും ശ്രീനിവാസൻ അദ്ദേഹത്തിന്റെ ചിന്തകളെ പുതുക്കിക്കൊണ്ടിരിക്കുന്നതായി അനുഭവപ്പെട്ടിരുന്നു. നർമത്തിന്റെ മേമ്പോടിയോടെ സാധാരണക്കാരന്റെ പ്രശ്നങ്ങൾ വെള്ളിത്തിരയിലെത്തിക്കുവാൻ ശ്രീനിവാസനു സവിശേഷമായ കഴിവുണ്ടായിരുന്നു. ദശകങ്ങളോളം ചലച്ചിത്രത്തിന്റെ സർവമേഖലയിലും തിളങ്ങിനിന്ന വ്യക്തിത്വമായിരുന്നു. വായനശാലകൾ സജീവമായ പാട്യത്തെ ബാല്യകാലമാണ് ശ്രീനിവാസനിൽ വായനയിലും നാടകാഭിനയത്തിലും കമ്പമുണർത്തിയത്. ഉൾക്കാമ്പുള്ള പ്രമേയങ്ങളെ അതീവഹൃദ്യമായി അവതരിപ്പിക്കുവാനുള്ള അദ്ദേഹത്തിന്റെ സർഗ്ഗശേഷി സിനിമയുള്ള കാലത്തോളം സ്മരിക്കപ്പെടും. അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും ചലച്ചിത്ര ലോകത്തിന്റെയും അഗാധമായ ദുഃഖത്തിൽ പങ്കുചേരുന്നു’’
CPM State Secretary M.V. Govindan expresses condolences on the demise of Srinivasan









