ഉളുപ്പുണ്ടോ ഇഡിക്ക്? ബിജെപിക്കും ആർഎസ്എസിനും വേണ്ടി ഇങ്ങനെ രാഷ്ട്രീയ കളി നടത്താൻ, കൊടകര കേസിൽ ആഞ്ഞടിച്ച് എംവി ഗോവിന്ദൻ

തിരുവനന്തപുരം: കൊടകര കുഴൽപ്പണക്കേസ് അന്വേഷണത്തിലെ സംസ്ഥാന പൊലീസിന്‍റെ കണ്ടെത്തലുകൾ തള്ളിയ ഇ ഡി കുറ്റപത്രത്തിനെതിരെ രൂക്ഷ വിമർശനവുമായി സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ രംഗത്ത്. കള്ളപ്പണക്കേസ് അട്ടിമറിക്കാൻ വിചിത്ര വാദങ്ങളാണ് ഇഡി പറയുന്നത്. ശുദ്ധ അസംബന്ധങ്ങളാണ് ഇ ഡി ഈ കേസിൽ പറയുന്നതെന്നും ഗോവിന്ദൻ വിമർശിച്ചു. കേസിലുൾപ്പെട്ട ബിജെപിക്കാർക്ക് ക്ലീൻ ചിറ്റ് നൽകുന്നു. ബിജെപിക്കും ആർഎസ്എസിനും വേണ്ടി ഇഡി എന്ത് വൃത്തികേടും ചെയ്യുന്നു. സുപ്രീം കോടതി കണക്കിന് കൊടുത്തിട്ടും ഇഡി ഉളുപ്പില്ലാതെ കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിക്കായി പ്രവര്‍ത്തിക്കുകയാണെന്നും സിപിഎം സെക്രട്ടറി കുറ്റപ്പെടുത്തി.

കരുവന്നൂര്‍ കേസിൽ കേന്ദ്ര ഏജന്‍സികള്‍ തെറ്റായ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് നല്‍കി. കോടികളുടെ കുഴൽപ്പണ കേസില്‍ സുരേന്ദ്രനെ വെള്ള പൂശി. ബിജെപി നേതൃത്വത്തെ രക്ഷിക്കാന്‍ രാഷ്ട്രീയ നിലപാട് സ്വീകരിക്കുകയാണ് ഇഡി. ഇഡിക്ക് എതിരെ പ്രാദേശിക തലം മുതൽ പ്രതിഷേധ പ്രകടനം നടത്തും. ഈ മാസം 29ന് സിപിഎം കൊച്ചി ഇഡി ഓഫീസിലേക്ക് സി പി എം മാര്‍ച്ച് നടത്തും. ഇഡി ഓഫീസ് മാർച്ച് പോളിറ്റ്‌ ബ്യൂറോ അം​ഗം എ. വിജയരാഘവൻ ഉദ്ഘാടനം ചെയ്യുമെന്നും സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി.

Also Read