തിരുവനന്തപുരം: ശബരിമല ശ്രീകോവിൽ സ്വർണപ്പാളി കൊള്ള കേസിൽ മുൻ തിരുവാഭരണം കമ്മിഷണർ കെ എസ് ബൈജുവിനെ പ്രത്യേക അന്വേഷണസംഘം (എസ്ഐടി) അറസ്റ്റ് ചെയ്തു. കേസിലെ ഏഴാം പ്രതിയായ ബൈജു 2019-ൽ സർവീസിൽ നിന്ന് വിരമിച്ചയാളാണ്. സ്വർണപ്പാളികൾ ചെമ്പുപാളിയായി രേഖപ്പെടുത്തി ഉണ്ണിക്കൃഷ്ണൻ പോറ്റിക്ക് കൈമാറിയ മഹസറിൽ ബൈജു ഒപ്പിട്ടിരുന്നു. ഇതോടെ കേസിലെ അറസ്റ്റുകൾ നാലായി.
ഉണ്ണിക്കൃഷ്ണൻ പോറ്റി, മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ മുരാരി ബാബു, മുൻ എക്സിക്യൂട്ടീവ് ഓഫിസർ ഡി സുധീഷ് കുമാർ എന്നിവരാണ് ഇതുവരെ അറസ്റ്റിലായത്. ഉണ്ണിക്കൃഷ്ണനെ ശബരിമലയിലെത്തിച്ച് തെളിവെടുപ്പ് നടത്തും. ഇന്ന് അദ്ദേഹത്തെ എസ്ഐടി ചോദ്യം ചെയ്തു. മുരാരി ബാബുവിനെയും സുധീഷ് കുമാറിനെയും കസ്റ്റഡിയിൽ വാങ്ങാൻ കോടതിയെ സമീപിക്കും.
ദേവസ്വം ബോർഡ് മുൻ പ്രസിഡന്റുമാരടക്കമുള്ളവരെ അടുത്ത ദിവസങ്ങളിൽ ചോദ്യം ചെയ്യും. കേസിലെ എട്ടാം പ്രതിയായി അക്കാലത്തെ ബോർഡിനെ ഉൾപ്പെടുത്തിയിട്ടുണ്ട്. ശ്രീകോവിൽ വാതിലിന്റെ സ്വർണപ്പാളികൾ മാറ്റിയെടുത്തതാണ് കേസിനാസ്പദം. അന്വേഷണം ശക്തമാക്കിയ എസ്ഐടി കൂടുതൽ വെളിപ്പെടുത്തലുകൾ പ്രതീക്ഷിക്കുന്നു.















