ആസിയാൻ ഉച്ചകോടിയിൽ നിർണായക ഇന്ത്യ-അമേരിക്ക ചർച്ചകൾ, ജയശങ്കർ-റൂബിയോ കൂടിക്കാഴ്ചയിൽ പ്രതീക്ഷ വാനോളം

മലേഷ്യയിൽ നടക്കുന്ന ആസിയാൻ ഉച്ചകോടിക്കിടെ ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്. ജയശങ്കർ അമേരിക്കൻ വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോയുമായി ചർച്ച നടത്തി. ഇരു രാജ്യങ്ങൾക്കുമിടയിലെ ഉഭയകക്ഷി വിഷയങ്ങളും അന്താരാഷ്ട്ര പ്രാധാന്യമുള്ള വിഷയങ്ങളും ചർച്ചയിൽ പ്രമുഖമായി. തീരുവ, റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി തുടങ്ങിയ വിഷയങ്ങൾ ഇന്ത്യ ഉന്നയിച്ചതായി സൂചനകൾ ഉണ്ട്. ഇന്ത്യ-അമേരിക്ക ബന്ധം കൂടുതൽ ശക്തമാക്കുന്നതിനുള്ള ചർച്ചകൾക്ക് ഈ കൂടിക്കാഴ്ച വഴിയൊരുക്കിയെന്നാണ് വലിയ പ്രതീക്ഷ.

അമേരിക്കയും പാകിസ്ഥാനുമായുള്ള ബന്ധം ഇന്ത്യ-അമേരിക്ക ബന്ധത്തെ ഒരു തരത്തിലും ബാധിക്കില്ലെന്ന് മാർക്കോ റൂബിയോ മാധ്യമങ്ങളോട് വ്യക്തമാക്കി. തീരുവയിൽ അമേരിക്കയും ചൈനയും തമ്മിൽ യോജിപ്പുണ്ടായതായുള്ള റിപ്പോർട്ടുകൾ ഇന്ത്യ ശ്രദ്ധയോടെ നിരീക്ഷിക്കുന്നുണ്ട്. ഇന്ത്യയുടെ തന്ത്രപരമായ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിന് ഈ ചർച്ചകൾ നിർണായകമാണെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ആസിയാൻ ഉച്ചകോടിയിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് എസ്. ജയശങ്കർ സജീവമായി പങ്കെടുക്കുകയാണ്.

ഇന്നലെ, പ്രധാനമന്ത്രി നരേന്ദ്ര മോദി ആസിയാൻ ഉച്ചകോടിയിൽ ഓൺലൈനായി സംസാരിച്ചിരുന്നു. ഇന്ത്യ-ആസിയാൻ ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള നിർദേശങ്ങളും സഹകരണത്തിന്റെ പ്രാധാന്യവും അദ്ദേഹം ഊന്നിപ്പറഞ്ഞു. ആസിയാൻ രാജ്യങ്ങളുമായുള്ള സാമ്പത്തിക, സാംസ്കാരിക, പ്രതിരോധ സഹകരണം വർധിപ്പിക്കാനുള്ള ഇന്ത്യയുടെ പ്രതിബദ്ധത മോദി വ്യക്തമാക്കി. ഈ ഉച്ചകോടി, ഇന്ത്യയുടെ ആഗോള നയതന്ത്രത്തിലെ പ്രധാന പങ്ക് ഊട്ടിയുറപ്പിക്കുന്നതിന് വേദിയാകുമെന്നാണ് പ്രതീക്ഷ.

More Stories from this section

family-dental
witywide