
ഡാളസ്: ഡാളസ് ഐസിഇ (ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ്) തടങ്കൽ കേന്ദ്രത്തിലുണ്ടായ വെടിവയ്പ്പിൽ ഒരാളുടെ മരണത്തിനിടയാക്കിയ സംഭവത്തിലെ പ്രതിയെ തിരിച്ചറിഞ്ഞു. നോർത്ത് ടെക്സാസ്, ഒക്ലഹോമ എന്നിവിടങ്ങളുമായി ബന്ധമുള്ള 29-കാരനായ ജോഷ്വാ യാൻ ആണ് പ്രതിയെന്ന് പൊലീസ് അറിയിച്ചു. അക്രമിയും സ്വയം വെടിയുതിർത്ത് മരിക്കുകയായിരുന്നു. ഇതോടെ ഈ വെടിവെപ്പിൽ കൊല്ലപ്പെട്ടവരുടെ മരണം രണ്ടായി
ബുധനാഴ്ച രാവിലെ 6:30-നാണ് നോർത്ത് സ്റ്റെമ്മൻസ് ഫ്രീവേയിലുള്ള ഐസിഇ കേന്ദ്രത്തിൽ വെടിവയ്പ്പ് നടന്നത്. ഒരു കെട്ടിടത്തിന്റെ മേൽക്കൂരയിൽ നിന്ന് തോക്കുപയോഗിച്ച് യാൻ മൂന്ന് ICE തടവുകാരെ വെടിവയ്ക്കുകയായിരുന്നു. ഒരാൾ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. രണ്ടുപേർ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്.
ഏജന്റുമാർ അടുത്തേക്ക് വന്നപ്പോൾ യാൻ സ്വയം വെടിയുതിർത്ത് മരിക്കുകയായിരുന്നുവെന്നാണ് പൊലീസ് വൃത്തങ്ങൾ അറിയിച്ചത്. ആക്രമണത്തിന്റെ കാരണം കണ്ടെത്താനുള്ള അന്വേഷണങ്ങൾ പുരോഗമിക്കുകയാണ്. പ്രതിയുടെ കൈവശമുണ്ടായിരുന്ന തിരകളിൽ ICE-ക്ക് എതിരെയുള്ള സന്ദേശങ്ങൾ ഉണ്ടായിരുന്നുവെന്ന് എഫ്ബിഐ അറിയിച്ചു.















