
കേരള തീരത്തിനടുത്ത് തീപിടിച്ച ചരക്കുകപ്പലില്‍ അപകടകരമായ രാസവസ്തുക്കളുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍. സ്വയം കത്തുന്ന രാസവസ്തുക്കള്‍ ഉള്‍പ്പെടെയുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. വാന്‍ഹായ് 503 എന്ന ചരക്കുകപ്പലാണ് കൊളംബോയില്‍ നിന്ന് മുംബയിലേക്ക് പോകുന്നതിനിടെ കേരള തീരത്തിനടുത്ത് തീപിടിച്ചത്. നേരിയ ഘര്‍ഷണമോ വായുസമ്പര്‍ക്കമോ പോലും ഉണ്ടായാല്‍ തീപിടിക്കുന്ന രാസവസ്തുക്കളാണ് കപ്പലിലുള്ളതെന്നും സൂചനയുണ്ട്.
20 കണ്ടെയ്‌നറുകളാണ് കടലില്‍ വീണതെന്നാണ് റിപ്പോര്‍ട്ടുകള്‍. വിഷാംശമുള്ള വസ്തുക്കളും കപ്പലിലെ കണ്ടെയ്‌നറുകളിലുണ്ടെന്ന റിപ്പോര്‍ട്ടും പുറത്തുവരുന്നുണ്ട്. തീപടര്‍ന്നതിന് പിന്നാലെ കപ്പലില്‍ പൊട്ടിത്തെറിയുണ്ടായി. ഡെക്കിലാണ് സ്‌ഫോടനമുണ്ടായത്. കപ്പലില്‍ ആകെ 22 പേരാണ് ഉണ്ടായിരുന്നത്. അപകടത്തിന് പിന്നാലെ തീ അണയ്ക്കാന്‍ നാല് കോസ്റ്റ്ഗാര്‍ഡ് കപ്പലുകള്‍ സ്ഥലത്തെത്തിയിട്ടുണ്ട്. കടലില്‍ ചാടിയ 18 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്.
എന്നാല്‍ നാല് ജീവനക്കാരെ കണ്ടെത്താനായിട്ടില്ല. ഇന്ത്യോനേഷ്യ, മ്യാന്‍മര്‍ എന്നീ രാജ്യങ്ങളിലുള്ള പൗരന്മാരും കാണാതായവരുടെ കൂട്ടത്തിലുണ്ട്. ചിലര്‍ക്ക് പൊള്ളലേറ്റിട്ടുണ്ട്. ഇവരില്‍ അഞ്ച് പേരുടെ നില ഗുരുതരമാണ്. ക്യാപ്റ്റന്‍ അടക്കമുള്ളവര്‍ കപ്പലില്‍ തുടരുകയാണ്. തീ അണയ്ക്കാനുള്ള ഊര്‍ജിത ശ്രമവും നടക്കുന്നുണ്ട്. കോസ്റ്റ് ഗാര്‍ഡിന്റെ അഞ്ച് കപ്പലുകളും മൂന്ന് വിമാനങ്ങളും ദൗത്യത്തിനായി എത്തിയിട്ടുണ്ട്. ഐസിജിഎസ് രാജദൂത്, അര്‍ണവേഷ്, സചേത് എന്നീ കപ്പലുകളാണ് അപകട സ്ഥലത്തുള്ളത്.
കപ്പലിലെ ജീവനക്കാരെ കേരള തീരത്ത് എത്തിച്ചാല്‍ ചികിത്സ നല്‍കാന്‍ ആവശ്യമായ തയാറെടുപ്പ് നടത്താന്‍ എറണാകുളം, കോഴിക്കോട് ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. 20 വര്‍ഷം പഴക്കമുള്ള കപ്പലാണിത്. 270 മീറ്റര്‍ നീളമുണ്ട്. ഏഴാം തീയതി കൊളംബോയില്‍നിന്നു പുറപ്പെട്ട കപ്പല്‍ പത്തിനു രാവിലെ ഒന്‍പതരയോടെ മുംബയ് ജവഹര്‍ലാല്‍ നെഹ്രു തുറമുഖത്ത് എത്തേണ്ടതായിരുന്നു. കപ്പലില്‍ 650 ഓളം കണ്ടെയ്നറുകളുണ്ടെന്നാണ് സൂചന.