
ടെൽ അവീവ്: തടവിൽ മരണപ്പെട്ട നാല് ഇസ്രായേലി ബന്ദികളുടെ മൃതദേഹങ്ങൾ ഇസ്രായേലിന് കൈമാറി ഹമാസ്. ആദ്യമായാണ് മരണപ്പെട്ട ബന്ദികളുടെ മൃതദേഹം ഹമാസ് കൈമാറുന്നത്. 2023 ഒക്ടോബർ ഏഴിനാണ് ഇസ്രായേലിൽ നിന്ന് നിരവധിപ്പേരെ ഹമാസ് ബന്ദികളാക്കുന്നത്. തെക്കൻ ഇസ്രായേലിലെ കിബ്ബറ്റ്സ് നിർ ഓസിലെ വീട്ടിൽ നിന്ന് ഹമാസ് തട്ടിക്കൊണ്ടുപോയ ഷിരി ബിബാസ് (32 ), മക്കളായ ഏരിയൽ (4), 9 മാസം പ്രായമുള്ള ഖിഫിർ എന്നിവരുടെ മൃതദേഹങ്ങളും ഇതിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. നാലാമത്തെ മൃതദേഹം 83കാരനായ ഓഡെഡ് ലിഫ്ഷിറ്റ്സിന്റേതാണെന്നും വിവരങ്ങൾ പുറത്ത് വന്നിട്ടുണ്ട്.
മൃതദേഹങ്ങൾ ആദ്യം റെഡ് ക്രോസിനാണ് കൈമാറിയത്. മൃതദേഹങ്ങളെ വഹിച്ചുകൊണ്ടുള്ള വാഹനവ്യൂഹത്തെ പ്രതീക്ഷിച്ച് നിരവധി ആളുകളാണ് കാത്തുനിന്നത്. മൃതദേഹങ്ങൾ ടെൽ അവീവിലെ അബു കബീർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറൻസിക് മെഡിസിനിലേക്ക് ഫോറൻസിക് പരിശോധനയ്ക്കായി കൊണ്ടുപോയി. 2023 നവംബറിൽ ബിബാസിന്റെ കുട്ടികളും അവരുടെ അമ്മയും ഇസ്രായേലി വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടുവെന്ന് ഹമാസ് ആരോപിച്ചിരുന്നു. എന്നാൽ ഒരു തെളിവും ഹാജരാക്കിയില്ല. അവരുടെ മരണം ഇസ്രായേലും സ്ഥിരീകരിച്ചിട്ടില്ല. പിതാവ് യാർഡൻ ബിബാസിനെ 484 ദിവസത്തെ തടവിനുശേഷം ഈ മാസം ആദ്യം ഹമാസ് മോചിപ്പിച്ചിരുന്നു.