
മലപ്പുറം: അരീക്കോട് മാലിന്യക്കുഴിയിൽ വീണ് മൂന്ന് അതിഥി തൊഴിലാളികൾ മരിച്ച സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. മാലിന്യ ടാങ്ക് വൃത്തിയാക്കുന്നതിനിടയിലായിരുന്നു അപകടം. അപകടത്തിൽ വികാസ് കുമാർ(29), സമദ് അലി (20), ഹിതേഷ് ശരണ്യ (46) എന്നീ അതിഥി തൊഴിലാളികളാണ് മരിച്ചത്. മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇവരെ രക്ഷിക്കാനായില്ല.
അന്വേഷണ ചുമതല നൽകിയ ലേബർ കമ്മീഷണർ നോട് അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കാൻ നിർദ്ദേശിച്ചു. തൊഴിലാളികളുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടി കൈക്കൊള്ളുമെന്നും മന്ത്രി വ്യക്തമാക്കി. മരിച്ചവരിൽ രണ്ടുപേർ ബിഹാർ സ്വദേശികളും ഒരാൾ അസം സ്വദേശിയുമാണ്. മാലിന്യ പ്ലാന്റ് വൃത്തിയാക്കാൻ ആദ്യം ഇറങ്ങിയ ആൾക്ക് ശ്വാസതടസം നേരിട്ട് പ്ലാന്റിനുള്ളിൽ ബോധരഹിതനായി വീഴുകയും ഇതോടെ രക്ഷിക്കാനായി മറ്റു രണ്ടുപേർ ഇറങ്ങുകയായിരുന്നുവെന്നും പൊലീസ് പറയുന്നു.