നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്ന് റിപ്പോർട്ട്, മോചനം ഉടൻ സാധ്യമാകുമെന്നും റിപ്പോർട്ടുകൾ; ഔദ്യോഗിക സ്ഥിരീകരണമായിട്ടില്ല

ഡൽഹി: യെമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നിമിഷ പ്രിയയുടെ മോചനം സാധ്യമായേക്കുമെന്ന് റിപ്പോർട്ടുകൾ. നിമിഷ പ്രിയയുടെ വധശിക്ഷ ഔദ്യോഗികമായി റദ്ദാക്കിയെന്നും വൈകാതെ തന്നെ മോചനം സാധ്യമാകുമെന്നുമാണ് റിപ്പോർട്ടുകൾ പറയുന്നത്. ഇത് നിമിഷപ്രിയയുടെ മോചനത്തിനായി പോരാടുന്നവർക്കും കുടുംബത്തിനും വലിയ ആശ്വാസമാകും. എന്നാൽ, കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്ന് ഇതുസംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ലഭിച്ചിട്ടില്ല.

ഗ്ലോബൽ പീസ് ഇനിഷ്യേറ്റീവിന്റെ സ്ഥാപകനായ ഡോ. പോളാണ് നിമിഷ പ്രിയയുടെ മോചനം സാധ്യമാകുന്നുവെന്ന് ആദ്യം വെളിപ്പെടുത്തിയത്. യെമനിലെ സനയിൽ നിന്ന് അദ്ദേഹം പുറത്തിറക്കിയ വീഡിയോയിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. യെമനിലെയും ഇന്ത്യയിലെയും നേതാക്കളുടെ ശ്രമങ്ങളെ തുടർന്ന് നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയതായി അദ്ദേഹം വിവരിച്ചു. “നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയതിന്റെ വലിയ വിജയത്തിന് പിന്നിൽ പ്രവർത്തിച്ച എല്ലാ നേതാക്കൾക്കും ഞാൻ നന്ദി പറയുന്നു. ദൈവകൃപയാൽ, അവർ ഉടൻ മോചിതയാകുകയും ഇന്ത്യയിലേക്ക് കൊണ്ടുവരപ്പെടുകയും ചെയ്യും’ എന്നാണ് ഡോ പോൾ വീഡിയോയിൽ പറഞ്ഞത്. ഇക്കാര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഇന്ത്യൻ നയതന്ത്രജ്ഞർക്കും അദ്ദേഹം നന്ദി അറിയിക്കുകയും ചെയ്തു. വിവിധ ദേശീയ മാധ്യമങ്ങൾ ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്നാൽ കേന്ദ്ര സർക്കാർ ഇത് സ്ഥിരീകരിച്ചിട്ടില്ല.

ജൂലൈ 16-ന് നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കാൻ തീരുമാനിച്ചിരുന്നെങ്കിലും, അവസാന നിമിഷം വിവിധ തലങ്ങളിൽ നടന്ന ഇടപെടലുകൾ മൂലം ശിക്ഷ നീട്ടിവയ്ക്കുകയായിരുന്നു. സർക്കാർ തലത്തിലെ ഇടപെടലുകൾക്കൊപ്പം, കാന്തപുരം എ.പി. അബൂബക്കർ മുസലിയാർ യെമനിലെ പണ്ഡിതന്മാരുമായി ചർച്ച നടത്തി കേസിൽ ഇടപെട്ടിരുന്നു. 2015 ൽ സനയിൽ യെമൻ പൗരനായ തലാലിന്റെ സ്പോൺസർഷിപ്പിൽ നിമിഷപ്രിയ ഒരു ക്ലിനിക് ആരംഭിച്ചിരുന്നു. സഹപ്രവർത്തകയോടൊപ്പം തലാലിനെ വധിച്ചെന്ന കേസിൽ 2017 ജൂലൈയിൽ നിമിഷ അറസ്റ്റിലായി. 2020-ൽ വിചാരണക്കോടതി വധശിക്ഷ വിധിച്ചു. വിധിക്കെതിരെ നൽകിയ അപ്പീലുകൾ വിവിധ കോടതികൾ തള്ളിയിരുന്നു. ഒടുവിൽ ജൂലൈ 16 ന് വധശിക്ഷ നടപ്പാക്കാനിരിക്കെയാണ് അവസാന നിമിഷം വധശിക്ഷ നീട്ടിവച്ചത്.

More Stories from this section

family-dental
witywide