
ഡൽഹി: ഡൽഹിയെ നടുക്കി ചെങ്കോട്ടയ്ക്ക് തൊട്ടടുത്ത് മെട്രോ സ്റ്റേഷന് സമീപം നിർത്തിയിട്ട കാറിലുണ്ടായ ബോംബ് സ്ഫോടനത്തിൽ മരണ സംഖ്യ ഉയരുന്നു. തിങ്കളാഴ്ച വൈകീട്ട് നടന്ന സ്ഫോടനത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 13 ആയെന്നാണ് ഏറ്റവും പുതിയ വിവരം. 30 ലധികം പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ടുകൾ പറയുന്നത്. ഇവരിൽ 6 പേരുടെ നില അതീവ ഗുരുതരമാണെന്നാണ് റിപ്പോർട്ട്. അതുകൊണ്ടുതന്നെ മരണസംഖ്യ ഉയരുമോയെന്ന ആശങ്കയുണ്ട്. അതേസമയം സ്ഫോടനം ഭീകരാക്രമണമെന്നാണ് സൂചന.
സ്ഫോടനത്തിന്റെ ആഘാതത്തിൽ തൊട്ടടുത്തുള്ള വാഹനങ്ങളിലേക്ക് തീ പടർന്നു പിടിച്ചതോടെ പ്രദേശത്ത് വ്യാപക പരിഭ്രാന്തി പരന്നു. സംഭവസ്ഥലത്ത് തീപടർന്ന കാറുകളും പുകയും കണ്ട് നിരവധി പേർ ഓടിരക്ഷപ്പെട്ടു. ഉടൻ തന്നെ സ്ഥലത്തെത്തിയ അഗ്നിശമന സേനാംഗങ്ങൾ തീ നിയന്ത്രണവിധേയമാക്കി. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. സ്ഫോടനത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ലെങ്കിലും ഉഗ്രസ്ഫോടനമാണെന്നാണ് പ്രാഥമിക നിഗമനം.
ഫരീദാബാദിൽ നിന്ന് സ്ഫോടകവസ്തുക്കളുമായി രണ്ട് ഡോക്ടർമാരെ പിടികൂടിയ സംഭവത്തിന് പിന്നാലെയാണ് ഈ സ്ഫോടനം. ഇതേത്തുടർന്ന് രാജ്യതലസ്ഥാനത്ത് ഉന്നത ജാഗ്രത പ്രഖ്യാപിച്ചിരിക്കുകയാണ്. പൊലീസും സുരക്ഷാ ഏജൻസികളും സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.












