ഡൽഹി ചെങ്കോട്ട സ്ഫോടനക്കേസിൽ ഡോ. ഉമർ ഉൻ നബിയെ സഹായിച്ചെന്ന് ആരോപിക്കപ്പെടുന്ന അമീർ റഷീദ് അലിക്ക് കുറ്റബോധമോ പശ്ചാത്താപമോ ഇല്ലെന്ന് പ്രതിക്കായി കോടതി നിയോഗിച്ച അഭിഭാഷക സ്മൃതി ചതുർവേദിയുടെ വെളിപ്പെടുത്തൽ. ആക്രമണത്തിന് ഉപയോഗിച്ച ഹ്യുണ്ടായ് ഐ20 കാർ അലിയുടെ ഉടമസ്ഥതയിലുള്ളതാണെന്നും അവർ വെളിപ്പെടുത്തി.
ഈ കേസിലെ പങ്കിനെക്കുറിച്ച് അമീറിനോട് ചോദിച്ചപ്പോൾ, സ്ഫോടനത്തിന് ഉപയോഗിച്ച വാഹനത്തിന്‍റെ രജിസ്റ്റർ ചെയ്ത ഉടമ താനാണെന്ന് അദ്ദേഹം പറഞ്ഞു. അമീർ റഷീദ് അലിയുടെ മുഖത്ത് കുറ്റബോധമോ പശ്ചാത്താപമോ ഉണ്ടായിരുന്നില്ല എന്ന് സ്മൃതി ചതുർവേദി വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു. കൂടുതൽ അന്വേഷണത്തിനായി അമീർ റഷീദ് അലിയെ കസ്റ്റഡിയിൽ വിട്ടുകിട്ടേണ്ടത് അത്യാവശ്യമാണെന്ന് എൻഐഎ അറിയിച്ചു.
അതേസമയം, സാധാരണയായി പ്രോസിക്യൂഷൻ ഉന്നയിക്കാറുള്ള ഇത്തരം പരാമർശങ്ങൾ സ്വന്തം കക്ഷിയെ പ്രതിനിധീകരിക്കുന്ന ഒരു അഭിഭാഷക നടത്തിയത് വലിയ ചർച്ചയായിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ രൂക്ഷമായ വിമർശനത്തിനും അഭിഭാഷകയുടെ ഈ പരാമർശം വഴിവെച്ചു. അവരുടെ ലൈസൻസ് റദ്ദാക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
ഇത് ഭയാനകമാണ്. എല്ലാവർക്കും ശരിയായ നിയമസഹായത്തിന് അർഹതയുണ്ട്. സർക്കാർ നിയോഗിച്ച അഭിഭാഷക പ്രോസിക്യൂഷന്‍റെ ഭാഗമെന്നപോലെ സംസാരിക്കുന്നത് ശരിയല്ല എന്നും നിങ്ങൾ കക്ഷിയെ പ്രതിരോധിക്കുകയാണ് വേണ്ടത്, അല്ലാതെ അയാൾക്കെതിരെ സംസാരിക്കുകയല്ല. ഇത് നിയമവിരുദ്ധമാണ് എന്നും ആളുകൾ അഭിപ്രായപ്പെട്ടു.
Delhi blast accused’s lawyer makes shocking revelation










