ഡല്‍ഹി: നടി ഐശ്വര്യ റായിയുടെ ഹര്‍ജിയില്‍ ഇടക്കാല ഉത്തരവുമായി ഡൽഹി ഹൈക്കോടതി. ഐശ്വര്യ റായിയുടെ പേരും ചിത്രങ്ങളും ദുരുപയോഗം ചെയ്യുന്നത് വിലക്കി. ഒരാളുടെ ചിത്രങ്ങള്‍ അനുവാദമില്ലാതെ ഉപയോഗിക്കുന്നത് അന്തസോടെ ജീവിക്കാനുള്ള അവകാശത്തെ ബാധിക്കുമെന്നും വ്യക്തിയുടെ അവകാശത്തെ ചോദ്യം ചെയ്യുമ്പോള്‍ കോടതിക്ക് കണ്ണടയ്ക്കാനാവില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. നടിയുടെ ചിത്രങ്ങൾ അനുവാദമില്ലാതെ ഉപയോഗിക്കുന്നത് തടഞ്ഞുകൊണ്ടാണ് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.
നിലവില്‍ വെബ്‌സൈറ്റുകളില്‍ അനധികൃതമായി ഉപയോഗിച്ചിരിക്കുന്ന ഐശ്വര്യ റായിയുടെ ചിത്രങ്ങള്‍ ഒഴിവാക്കാനും കോടതി നിര്‍ദേശിച്ചു. വിവിധ വെബ്‌സൈറ്റുകളും യൂട്യൂബ് ചാനലുകളും അനുമതിയില്ലാതെ നടിയുടെ ചിത്രങ്ങള്‍ ഉപയോഗിക്കുന്നുവെന്നും അനാവശ്യമായി നടിയുടെ ഫോട്ടോകള്‍ ഉപയോഗിക്കുന്ന വെബ്‌സൈറ്റുകളുടെ ലിങ്കുകൾ നീക്കം ചെയ്യാന്‍ ഗൂഗിളിനോട് നിര്‍ദേശിക്കണമെന്നും നടിയുടെ അഭിഭാഷകന്‍ സന്ദീപ് സേഥി ഹർജിയിൽ പറഞ്ഞിരുന്നു.
ഡല്‍ഹി ഹൈക്കോടതിയില്‍ അനുവാദം ഇല്ലാതെ ചിത്രങ്ങളും ശബ്ദവും ദുരുപയോഗം ചെയ്യുന്നതിനെതിരെ ഐശ്വര്യ റായ് ഹർജി നല്‍കിയിരുന്നു. വ്യക്തിപരമായ അവകാശങ്ങള്‍ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി. അനുവാദമില്ലാതെ ചിത്രങ്ങള്‍ പരസ്യങ്ങളില്‍ ഉപയോഗിക്കുന്നത് വിലക്കണമെന്നും ആവശ്യപ്പെട്ടിരുന്നു










