സംസ്ഥാനത്തെ സ്‌കൂൾ സമയത്തിൽ മാറ്റം, അരമണിക്കൂർ അധിക ക്ലാസ്, ഉത്തരവ് പുറത്തിറക്കി പൊതുവിദ്യാഭ്യാസ വകുപ്പ്; പ്രതിഷേധവും ശക്തം

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളില്‍ പുതിയ സമയക്രമം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള ഉത്തരവ് പൊതുവിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കി. ഹൈസ്‌ക്കൂള്‍, യുപി വിഭാഗത്തിലാണ് സമയം വര്‍ധിച്ചത്. വെള്ളിയാഴ്ച ഒഴികെ എല്ലാദിവസവും അരമണിക്കൂര്‍ അധിക പ്രവൃത്തി സമയമായിരിക്കും. രാവിലെ 9.45 മുതല്‍ വൈകീട്ട് 4.15 വരെ ആയിരിക്കും ഇനി മുതല്‍ ഹൈസ്‌കൂള്‍ ക്ലാസുകള്‍. രാവിലെയും ഉച്ചക്ക് ശേഷവും 15 മിനുട്ടുകള്‍ വീതമാണ് കൂട്ടിയത്.220 പ്രവൃത്തി ദിവസം വേണമെന്ന ഹൈക്കോടതിയുടെ കര്‍ശന നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് സമയക്രമത്തില്‍ മാറ്റം വരുത്തിയത്.

അഞ്ചു മുതല്‍ 7 വരെ ഉള്ള ക്ലാസുകളില്‍ ആഴ്ചയില്‍ 6 പ്രവൃത്തി ദിനം. തുടര്‍ച്ചയായി വരാത്ത രണ്ട് ശനിയാഴ്ചകള്‍ അധിക പ്രവൃത്തി ദിവസമാകും. എട്ടുമുതല്‍ 10 വരെയുള്ള ക്ലാസുകളില്‍ ആഴ്ചയില്‍ 6 പ്രവൃത്തി ദിവസം. തുടര്‍ച്ചയായി വരാത്ത 6 ശനിയാഴ്ചകള്‍ പ്രവൃത്തി ദിവസം ആകും. ജൂലൈ 26, സെപ്റ്റംബര്‍ 25 യുപി ക്ലാസുകള്‍ക്ക് പ്രവൃത്തി ദിനമായിരിക്കും. ജൂലൈ 26, ഓഗസ്റ്റ് 16, ഒക്ടോബര്‍ 4, ഒക്ടോബര്‍ 25, 2026 ജനുവരി 3, ജനുവരി 31 എന്നീ ദിവസങ്ങളില്‍ ഹൈസ്‌കൂള്‍ ക്ലാസുകള്‍ക്ക് പ്രവൃത്തി ദിനമായിരിക്കും.ഒന്നാം ക്ലാസ് മുതല്‍ നാല് വരെയുള്ള ലോവര്‍ പ്രൈമറി ക്ലാസുകളില്‍ ശനിയാഴ്ച അധിക പ്രവൃത്തി ദിനമാക്കില്ല. 25 ശനിയാഴ്ചകള്‍ ഉള്‍പ്പെടെ 220 അധ്യയന ദിനം തികയ്ക്കുന്ന രീതിയിലാണ് പുതിയ വിദ്യാഭ്യാസ കലണ്ടര്‍ തയ്യാറാക്കിയിട്ടുള്ളത്.

അതേസമയം സ്കൂൾ സമയ മാറ്റത്തിൽ പ്രതിഷേധവും കനക്കുന്നുണ്ട്. സ്കൂൾ സമയമാറ്റത്തിൽ വിമർശനവുമായി സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുകോയ തങ്ങളടക്കം രംഗത്തെത്തി. സ്കൂൾ സമയമാറ്റം മത പഠനം നടത്തുന്ന കുട്ടികളെ ബാധിക്കും. ബുദ്ധിമുട്ട് മനസ്സിലാക്കിയുള്ള മാറ്റം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ജിഫ്രി തങ്ങൾ പറഞ്ഞു.

Also Read

More Stories from this section

family-dental
witywide