
അഹമ്മദാബാദ് വിമാന അപകടത്തില്‍ മരണമടഞ്ഞ രഞ്ജിത ജി നായരെ സമൂഹമാധ്യമത്തിലൂടെ ആക്ഷേപിച്ച ഡെപ്യൂട്ടി തഹസില്‍ദാർക്ക് സസ്പെൻഷൻ. ഫേസ്ബുക്കിൽ ആക്ഷേപിച്ച് പോസ്റ്റിട്ട വെള്ളരിക്കുണ്ട് താലൂക്കിലെ ജൂനിയര്‍ സൂപ്രണ്ട് എ പവിത്രനെ സസ്‌പെന്റ് ചെയ്തതായി റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍ പറഞ്ഞു. ഹീനമായ പ്രവർത്തിയാണ് ഡെപ്യൂട്ടി തഹസില്‍ദാരുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടുള്ളതെന്നും പോസ്റ്റ് ശ്രദ്ധയില്‍പ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ അടിയന്തിരമായി സസ്‌പെന്റ് ചെയ്യുവാന്‍ ഉത്തരവിടുകയായിരുന്നുവെന്നും മന്ത്രി പറഞ്ഞു.
മുൻപും സമാന കേസുകളിൽ ഉൾപ്പെട്ട വ്യക്തിയാണ് വെള്ളരിക്കുണ്ട് ഡെപ്യൂട്ടി തഹസിൽദാർ എ പവിത്രൻ. ജോയിന്റ് കൗൺസിൽ മുൻ സംസ്ഥാന നേതാവായ ഇയാൾ മുമ്പ് കാഞ്ഞങ്ങാട് എംഎൽഎ ഇ ചന്ദ്രശേഖരനെതിരെ മോശം പരാമർശം നടത്തിയതിന് സസ്പെൻഷനിലായിരുന്നു. വിവാദമായതോടെ ഇയാൾ കമൻ്റ് പിൻവലിച്ചു. കാസർകോട് ജില്ലാ കളക്ടറെ വിഷയത്തിൽ റവന്യൂ വകുപ്പ് നടപടി എടുക്കുന്നതിന് ചുമതലപ്പെടുത്തി.
സർക്കാർ ജോലി ലഭിച്ചതിനെ തുടർന്നാണ് അതിൻ്റെ നടപടിക്രമങ്ങൾക്കായി കുറച്ച് ദിവസത്തെ അവധിക്ക് രഞ്ജിത നാട്ടിലെത്തിയത്. സർക്കാർ ജോലിയെന്ന സ്വപ്നം നേടിയ സന്തോഷത്തിലായിരുന്ന രഞ്ജിത ലണ്ടനിൽ തിരികെയെത്തി നടപടിക്രമങ്ങൾ പൂർത്തിയാക്കി വീണ്ടും നാട്ടിലെത്തി സർക്കാർ ജോലിയിൽ പ്രവേശിക്കാനായിരുന്നു തീരുമാനം.
അതേസമയം രഞ്ജിതയുടെ മൃതദേഹം ഡിഎൻഎ പരിശോധനയ്ക്ക് ശേഷം നാട്ടിലേയ്ക്ക് എത്തിക്കും. ഇതിനായി സഹോദരങ്ങളായ രഞ്ജിത്തും രതീഷുമാണ് അഹമ്മദാബാദിലെ ആശുപത്രിയിലേക്ക് പോകുക. തിരുവല്ല തഹസിൽദാറിൽ നിന്ന് രേഖകൾ കൈപ്പറ്റിയശേഷമായിരിക്കും അഹമ്മദാബാദിലേക്ക് പോകുക.